സൂറിച്ച്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനോട് തോല്‍വി നേരിട്ട അര്‍ജന്റീന ഫിഫ റാങ്കിംഗിൽ പുറകിലാകും. 2022 ലോകകപ്പ് നേടിയതിനു പിന്നാലെ സ്വന്തമാക്കിയ അര്‍ജന്റീനയുടെ ഒന്നാം സ്ഥാനം മൂന്നാം സ്ഥാനത്തേക്ക് വഴിമാറും. ഈമാസം പതിനെട്ടിനാണ് ഫിഫ പുതിയ റാങ്ക് പട്ടിക പുറത്തിറക്കുന്നത്. സ്‌പെയ്ന്‍ ഒന്നാം റാങ്കിലേക്ക് കുതിക്കുമ്പോള്‍ ഫ്രാന്‍സ് ആയിരിക്കും രണ്ടാം സ്ഥാനത്ത്.
ഫിഫ മത്സരങ്ങള്‍ക്ക് 25 പോയിന്റും സൗഹൃദ മത്സരങ്ങള്‍ക്ക് അഞ്ച് പോയിന്റുമാണ് റാങ്കിംഗില്‍ നൽകുന്നത്. നിലവിൽ ഇന്ത്യ 133-ാം സ്ഥാനത്താണ്. സമീപ കാലത്തെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിംഗാണിത്. ഏഷ്യന്‍ റാങ്കിങ്ങില്‍ 24-ാം സ്ഥാനത്താണ് ഇന്ത്യ.
ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കോച്ച് മനോലോ മാര്‍ക്വേസ് അടുത്തിടെ സ്ഥാനം ഒഴിഞ്ഞിരുന്നു. എ എഫ് സി ഏഷ്യ കപ്പ് യോഗ്യതാ മത്സരത്തില്‍ ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ ഏറെ പിന്നിലുള്ള ഹോങ്കോംഗിനോട് തോറ്റതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഫിഫ റാങ്കിംഗിൽ ഇംഗ്ലണ്ട്, പോര്‍ട്ടുഗല്‍, ബ്രസീല്‍, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ക്രോയേഷ്യ, ഇറ്റലി എന്നിവരാണ് നാല് മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍ നിലവിലുള്ളത്.