തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിച്ചു. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സമ്മേളനം തുടങ്ങുന്നത്. സ്വർണക്കൊള്ള വീണ്ടും ചർച്ച വിഷയമായി. എസ്ഐടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടലെന്ന് ആരോപിച്ച വിഡി സതീശൻ രണ്ട് എംഎൽഎമാർ സത്യഗ്രഹം ഇരിക്കുമെന്ന് വ്യക്തമാക്കി. നജീബ് കാന്തപുരം, സിആർ മഹേഷ് എന്നിവരാണ് സമരമിരിക്കുന്നത്. പ്രതിപക്ഷം ശബരിമല സ്വർണക്കൊള്ളയിൽ സമരത്തിലാണെന്നും ദേവസ്വം മന്ത്രിയുടെ രാജിയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രണ്ട് എംഎൽഎമാർ സഭാ കവാടത്തിൽ സത്യഗ്രഹം ഇരിക്കും. അതേ സമയം സഭാ നടപടികളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിശദമാക്കി. പ്രതിപക്ഷ സമരം ഹൈക്കോടതിക്ക് എതിരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതി മേൽനോട്ടത്തിൽ ആണ് അന്വേഷണം. ഇന്നും പാരഡി പാട്ട് സഭയിൽ പാടിയാണ് പ്രതിപക്ഷം പ്രതിഷേധമറിയിച്ചത്.
















