ഡൽഹി: പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങൾ പറഞ്ഞുതന്ന ആലപ്പുഴ സ്വദേശിനി ദേവകി അമ്മയ്ക്ക് പത്മശ്രീ പുരസ്കാരം. ചിത്രകാരനായ നീലഗിരി സ്വദേശി ആർ കൃഷ്ണനും മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു. അൺസങ് ഹീറോസ് വിഭാഗത്തിലാണ് ദേവകി അമ്മയ്ക്കും ആർ കൃഷ്ണനും പുരസ്കാരം. ഇരുവരും ഉൾപ്പെടെ 45 പേർക്കാണ് ഈ വിഭാഗത്തിൽ ഇത്തവണ പത്മശ്രീ പുരസ്കാരം നൽകുന്നത്.
45 വർഷത്തിന് മുമ്പ് ഒരു അപകടത്തെത്തുടർന്ന് കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. അക്കാലം മുതൽ 5 ഏക്കർ സ്ഥലത്ത് പ്രകൃതിയെ സംരക്ഷിക്കാൻ തുടങ്ങി. നിരവധി സസ്യങ്ങളെ നട്ടുവളർത്തുകയും സംരക്ഷിക്കുകയും ചെയ്തതിനാണ് ദേവകി അമ്മയെ പത്മശ്രീ നൽകി ആദരിക്കുന്നത്.
അങ്കെ ഗൗഡ (കർണാടക), അർമിഡ ഫെർണാണ്ടസ് (മഹാരാഷ്ട്ര), ഭഗ്‌വദാസ് റായ്‌ക്വാർ (മധ്യപ്രദേശ്), ബ്രിജ് ലാൽ ഭട്ട് (ജമ്മു കശ്മീർ), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരൺ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാൽ യാദവ് (ഉത്തർപ്രദേശ്), ധാർമിക് ലാൽ ചുനിലാൽ (ഗുജറാത്ത്) തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.
















