ആലപ്പുഴ: വർഗീയ പ്രസ്താവന നടത്തുന്നവർ മൂക്കാതെ പഴുത്തവരാണ്. മന്ത്രി പദവിയിലെത്താൻ യോഗ്യത ഉണ്ടോ എന്ന് സ്വയം ചോദിക്കണമെന്നും സജി ചെറിയാനെതിരെ ജി സുധാകരൻ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും. മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ജി സുധാകരൻ പ്രതികരിച്ചു.
പാർട്ടിക്കും സമൂഹത്തിനുമെല്ലാം ദോഷകരമാകുന്ന, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകൾ ആരിൽ നിന്നെങ്കിലും വരുന്നുണ്ടെങ്കിൽ വിളഞ്ഞല്ല പഴുത്തത് എന്ന് കരുതിയാൽ മതി. വിളയാതെ പഴുത്തതാ. സ്വയം ഉള്ളിലോട്ട് നോക്കട്ടെ. താൻ ഈ പോസ്റ്റ് വരെ വരാൻ യോഗ്യനാണോയെന്ന് സ്വയം നോക്കട്ടെ. ആണെങ്കിൽ ആ യോഗ്യത നിലനിർത്തട്ടെ എന്നതല്ലാതെ ആരെപ്പറ്റിയും ഒന്നും പറയാനില്ലെന്ന് സുധാകരൻ വ്യക്തമാക്കി. സജി ചെറിയാന്‍റെ പേര് പറയാതെയാണ് സുധാകരന്‍റെ വിമർശനം.
“എനിക്ക് മത്സരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. നാല് തവണ ജയിച്ചു. എന്നെ മിനിസ്റ്ററാക്കി. ചെയ്യാവുന്നത് ചെയ്ത് ജനങ്ങളെ കാണിച്ചുകൊടുത്തില്ലേ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആയാലും സംഘടനാ പ്രവർത്തനത്തിൽ ആയാലും പാർട്ടി പറയുന്നതിന് അപ്പുറം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല”- ജി സുധാകരൻ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
















