തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എൻ വാസു, മുരാരി ബാബു, എ പത്മകുമാർ എന്നിവരുടെ സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി നീക്കം. ശബരിമല സ്വർണക്കവർച്ചയിൽ നഷ്ടപ്പെട്ട സ്വർണത്തിന് തത്തുല്യമായ തുകയ്ക്കുള്ള സ്വത്തുക്കളാണ് ഇവരിൽ നിന്ന് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുക. നിലവിൽ പ്രതികളുടെ 8 സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്.
ശബരിമലയിലെ സ്വർണം വേർതിരിച്ചത് ചെന്നൈ സ്മാർട് ക്രിയേഷനിൽ നിന്നാണ്. ഇവിടെ നിന്ന് 100 ഗ്രാം സ്വർണം ഇ.ഡി പിടിച്ചെടുത്തിട്ടുണ്ട്. ദേവസ്വം ബോർഡ് ആസ്ഥാനത്തെ വിവിധ രേഖകളും മിനുട്സും ഇ.ഡി പിടിച്ചെടുത്തിട്ടുണ്ട്. അനധികൃത സാമ്പത്തിക ഇടപാട്, കള്ളപ്പണം തുടങ്ങിയവയുടെ വിവരങ്ങൾ ശേഖരിക്കാനായി എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് 21 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. കേസിൽ എസ്ഐടി അറസ്റ്റ് ചെയ്തവരുടേയും പ്രതി ചേർത്തവരുടേയും വീടുകളും ഓഫിസുകളും കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.
















