തിരുവനന്തപുരം: അമ്മയും മകളും സയനൈഡ് കഴിച്ചു ആത്‌മഹത്യ ചെയ്ത സംഭവത്തിൽ മകൾ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്‌ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും കേസെടുക്കും. ഗ്രീമയുടെയും അമ്മയുടെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്.
സജിതക്കും മകൾക്കും സയനൈഡ് എങ്ങനെ ലഭിച്ചുവെന്നതിൽ ദുരൂഹത തുടരുകയാണ്. സജിതയുടെ ഭർത്താവും മുൻ കൃഷിഓഫിസറുമായ രാജീവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. എന്നാൽ രാജീവ് സയനൈഡ് വാങ്ങി വച്ചിരുന്നുവോയെന്നാണ് ഉയരുന്ന സംശയം.
200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും ഭർത്താവ് ഉണ്ണികൃഷ്ണൻ മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ലെന്നും കുറിപ്പിലുണ്ട്. ഉണ്ണികൃഷ്‌ണൻ്റെ ബന്ധുവിൻ്റെ മരണവീട്ടിൽ വച്ചുണ്ടായ അധിക്ഷേപമാണ് ആത്‌മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പ്.
















