ചെന്നൈ: ഇന്ന് രാവിലെ തമിഴ്നാട് നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആര്‍എൻ രവി നയപ്രഖ്യാപന പ്രസംഗം നടത്താതെ ഇറങ്ങിപ്പോയി. നയപ്രഖ്യാപനം വായിക്കാതെ ഇറങ്ങിപ്പോയ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി വാര്‍ത്താക്കുറിപ്പും പുറത്തിറക്കി. നിയമസഭയിൽ നടപടി ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചില്ലെന്നതടക്കം പ്രസംഗം വായിക്കാതിരുന്നതിന് 13 കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് ഗവര്‍ണറുടെ വാര്‍ത്താക്കുറിപ്പ്. ഗവര്‍ണര്‍ ഇറങ്ങിപ്പോയതോടെ പ്രസംഗം ഗവര്‍ണര്‍ വായിച്ചതായി കണക്കാക്കണമെന്ന പ്രമേയം നിയമസഭ പാസാക്കി.
നയപ്രഖ്യാപനത്തിന്‍റെ തമിഴ് പരിഭാഷ സ്പീക്കര്‍ നിയമസഭയിൽ വായിച്ചു. തുടര്‍ന്നാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. നയപ്രഖ്യാപന പ്രസംഗത്തിൽ വസ്തുതാവിരുദ്ധമായ അവകാശവാദങ്ങളാണുള്ളതെന്നും ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പിൽ ആരോപിച്ചു. പ്രസംഗിക്കാനൊരുങ്ങിയപ്പോള്‍ തന്‍റെ മൈക്ക് സ്പീക്കര്‍ ഓഫാക്കിയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു.
അതേസമയം, ഗവര്‍ണറുടെ നടപടി ഖേദകരമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. നയപ്രഖ്യാപനം ഇനി വേണ്ടെന്നും ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നും സമാന മനസുള്ള പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് നടപടി എടുക്കുമെന്നും ആര്‍എൻ രവി തമിഴ്നാട് നിയമസഭയെ അവഹേളിച്ചുവെന്നും സര്‍ക്കാര്‍ നൽകിയ പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ചില്ലെന്നും എംകെ സ്റ്റാലിൻ വ്യക്തമാക്കി.
















