പത്തനംതിട്ട: മൂന്നാം ലൈംഗികാതിക്രമക്കേസിൽ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ. തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ സെഷൻസ് കോടതിയെ സമീപിക്കുന്നത്. മൂന്നാമത്തെ ബലാൽസംഗ കേസിൽ പാലക്കാട് എംഎൽഎയായ രാഹുൽ ഒരാഴ്ച മുമ്പാണ് അറസ്റ്റിലായത്.
താൻ പൊതുപ്രവർത്തകനാണെന്നും ഏതു സമയവും ഹാജരാകാൻ തയ്യാറാണെന്നും അതിനാൽ രാത്രി നടന്ന അറസ്റ്റ് ചട്ടവിരുദ്ധമാണ് എന്നുമുള്ള രാഹുലിന്റെ വാദം തിരുവല്ല മജിസ്ട്രേറ്റ് കോടതി നേരത്തേ തള്ളിയിരുന്നു. ഇരകൾക്ക് നേരെയുള്ള സൈബർ പോരാളികളുടെ ആക്രമണവും കേസിൽ രാഹുലിന് തിരിച്ചടിയായി. എംഎൽഎക്കെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം നൽകരുതെന്നും ആയിരുന്നു എസ്ഐടിയുടെ വാദം. എല്ലാം പരസ്പര സമ്മതത്തോടെയായിരുന്നു എന്നും അറസ്റ്റ് ചട്ടവിരുദ്ധമായാണ് നടന്നതെന്നും രാഹുൽ വാദിച്ചെങ്കിലും തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
















