തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരെ കൂടുതൽ ചോദ്യം ചെയ്യാൻ എസ്ഐടി നീക്കം. കേസിൽ റിമാൻഡിലായ തന്ത്രിക്കായി എസ്ഐടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. ജനുവരി 22 ന് വിജിലൻസ് കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കും. തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.
എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിലെ വാദങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവര് ജാമ്യാപേക്ഷ സമർപ്പിച്ചത്.
അതേസമയം എൻ വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കിയ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളിയാണ് 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് വിട്ടത്. അറസ്റ്റിലായി 90 ദിവസം പിന്നിടുന്നെന്ന് കാണിച്ച് ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ നാളെ വിധി പുറത്തുവരും. വിജിലൻസ് കോടതിയാണ് നാളെ വിധി പറയുക.
















