പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ബലാത്സംഗം ചെയ്തെന്ന മൂന്നാമതെന്ന പരാതിയിലാണ് ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി വിധി പറയുക. കേസുമായി ബന്ധപ്പെട്ട ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് എസ്ഐടി ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു.
രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ജനുവരി 15 ന് രാഹുലിനെ തിരികെ ജയിലിൽ എത്തിച്ചിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യ പരിശോധന പൂർത്തിയാക്കി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയശേഷമായിരുന്നു ജയിലിലേക്ക് കൊണ്ടുപോയത്. തുടർന്ന് ഇന്നലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ അഭിഭാഷകനും പ്രോസിക്യൂഷനും തമ്മിൽ രണ്ടു മണിക്കൂർ നീണ്ട ശക്തമായ വാദപ്രതിവാദങ്ങൾ നടന്നിരുന്നു.
നിരവധി കേസുകളിൽ രാഹുൽ പ്രതിയാണെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം അറസ്റ്റിൽ നടപടിക്രമം പാലിച്ചില്ലെന്നും പെൺകുട്ടിയുടെ സമ്മതപ്രകാരമാണ് ലൈംഗികബന്ധം ഉണ്ടായതെന്നും പ്രതിഭാഗം വാദിച്ചു. ഇതിനായി യുവതിയുടെ മൊബൈൽ സന്ദേശങ്ങൾ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു.
















