Homepage Featured Kerala News

ഫ്രാങ്കോ മുളക്കലിനെതിരായ പീഡന കേസ്; സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡന കേസിൽ പരാതിക്കാരിക്കായി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. നേരത്തേ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ ലഭിച്ചില്ലെന്ന് പരാതിക്കാരി ഒരു സ്വകാര്യ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. തുടർന്നാണ് പരാതിക്കാരിയായ സിസ്റ്റർ റാണിറ്റിനെ തേടി സർക്കാർ സഹായമെത്തിയത്.

മുട്ടാത്ത വാതിലുകൾ ഇല്ലെന്നും പരാതി നല്കാത്ത ഇടമില്ലെന്നും നാല് വർഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിച്ചില്ലെന്നുമായിരുന്നു സിസ്റ്റർ അഭിമുഖത്തിനിടെ പറഞ്ഞത്. ആറു ദിവസം മുമ്പാണ് ഏഷ്യാനെറ്റിൽ വിനു വി ജോണുമായുള്ള അഭിമുഖത്തിനിടെ പരാതിക്കാരി ഇക്കാര്യം വെളിപ്പെടുത്തിയത്. അതിജീവിത എന്ന നിലയിൽ തനിക്കും ഒപ്പം നിന്ന കന്യാസ്ത്രീകൾക്കും അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളും സിസ്റ്റർ റാണിറ്റ് അഭിമുഖത്തിൽ വിശദമാക്കിയിരുന്നു. ഭക്ഷണം കിട്ടാൻ പോലും പ്രയാസത്തിലാണെന്നും തയ്യിൽ ജോലി ചെയ്താണ് ജീവിക്കുന്നതെന്നുമായിരുന്നു റാണിറ്റ് പറഞ്ഞത്. സഭയിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നില്ലെന്നും അഭിമുഖത്തിൽ റാണിറ്റ് വെളിപ്പെടുത്തിയിരുന്നു.

തുടർന്ന് രണ്ട് ദിവസം മുമ്പ് കുറവിലങ്ങാട് മഠത്തിലെ റാണിറ്റ് ഉൾപ്പെടെയുള്ള മൂന്ന് കന്യാസ്ത്രീകൾക്കും സർക്കാർ പ്രത്യേകം റേഷൻ കാർഡ് അനുവദിച്ചിരുന്നു. ഭക്ഷ്യമന്ത്രി ജിആർ അനിൽ മഠം അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകൾക്കും പ്രത്യേകം റേഷൻ കാർഡ് നൽകാൻ ഉത്തരവിടുകയായിരുന്നു. സിസ്റ്റർ റാണിറ്റുമായി സംസാരിച്ച് മറ്റ് ആവശ്യങ്ങളിലും നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശവും വരുന്നത്. മുൻ നിയമ സെക്രട്ടറി അഡ്വ. ബി.ജി ഹരീന്ദ്രനാഥിനെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ ആണ് നിർദ്ദേശം.

Related Posts