ടെഹ്‌റാൻ: ഭരണകൂടത്തിനെതിരായ പ്രക്ഷോഭം തുടരുന്നതിനിടെ സ്റ്റാർലിങ്കിന്റെ ഇന്റർനെറ്റ് സേവനം റദ്ദാക്കി ഇറാൻ സൈന്യം. പ്രക്ഷോഭകാരികൾക്ക് യുഎസിന്റെ പിന്തുണയുള്ള സാഹചര്യത്തിലാണ് സ്റ്റാർ ലിങ്ക് സേവനം ഇറാൻ തടയുന്നത്. സേവനം സൗജന്യമായി ലഭ്യമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇറാൻ സ്റ്റാർലിങ്ക് ഇന്റർനെറ്റ് നിരോധിച്ചത്. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഈ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് ഇനി മുതൽ ശിക്ഷാർഹമാണ്.
പ്രക്ഷോഭത്തിന്റെ ഭാഗമായി ഇറാൻ നേരത്തേ തന്നെ ഇന്‍റർനെറ്റും മൊബൈൽ സേവനങ്ങളും നിരോധിച്ചിരുന്നു. ഇതോടെയാണ് ഇലോൺ മസ്‌കിന്റെ സ്പേസ് എക്സ് സൗജന്യമായി സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകാനാരംഭിച്ചത്. ട്രംപിന്റെ നിർദേശപ്രകാരമായിരുന്നു സൗജന്യസേവനം ലഭ്യമാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.
സ്പേസ് എക്സ് വഴി ഇറാനിലെ സ്റ്റാർലിങ്ക് വരിസംഖ്യ ഒഴിവാക്കിയിരുന്നു. പണം നൽകാതെ തന്നെ ഉപയോഗിക്കാൻ കഴിയുമെന്നതിനാലും മറ്റു സേവനങ്ങൾ ലഭ്യമല്ലാത്തതിനാലും ഇറാനിലുള്ളവർ സ്റ്റാർലിങ്കിലേക്ക് ചേക്കേറി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഇറാൻ സൈന്യം ഈ നീക്കം തടഞ്ഞു. ഇറാനിൽ സ്റ്റാർ ലിങ്ക് ഇന്റർനെറ്റ് ഉപയോഗം ശിക്ഷാർഹമാണെന്നും 6 മാസം മുതൽ 2 വർഷം വരെ തടവ് ആയിരിക്കും ശിക്ഷയെന്നും ഉത്തരവ് പുറത്തുവന്നതായാണ് റിപ്പോർട്ട്. ചാരപ്രവർത്തനമായി കണക്കാക്കിയാൽ വധശിക്ഷ വരെയാണ് ശിക്ഷ ലഭിക്കുക.
















