തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എംപിമാർ നിയമസഭയിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചെന്ന് സൂചന. വടകര എംപി ഷാഫി പറമ്പിൽ, ആലപ്പുഴ എംപി കെസി വേണുഗോപാൽ, ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് തുടങ്ങിയവർ നിയമസഭയിൽ മത്സരിക്കുന്നത് പാർട്ടിക്ക് ഗുണകരമാകുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
ഇതിനെ എതിർത്ത് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തുവന്നിട്ടുണ്ടെങ്കിലും എംപിമാർ തിരികെ കേരളത്തിലേക്ക് വരുന്നത് സംബന്ധിച്ച് ചർച്ച രൂപപ്പെടുത്താനാണ് ഇതിലൂടെ കോൺഗ്രസിന്റെ ശ്രമമെന്ന് വിമർശനമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൻ്റെ അടിസ്ഥാനത്തിൽ നിയമസഭ പിടിക്കാൻ കഴിയുമെന്നാണ് എംപിമാരിൽ ചിലർ കണക്കുകൂട്ടുന്നത്. വിജയിച്ചാൽ എംപിമാരിൽ ചിലർ കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനമോ പ്രധാനവകുപ്പുകളിൽ മന്ത്രി സ്ഥാനമോ അവകാശപ്പെടാൻ സാധ്യതയുണ്ട്.
കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് കെ സുധാകരൻ കണ്ണൂരിലെ എംപിയാണ്. എറണാകുളത്തെ പ്രതിനിധീകരിച്ച് ഹൈബി ഈഡൻ, മാവേലിക്കരയിൽ നിന്ന് പാർലമെന്റിൽ അംഗമായി എത്തിയ കൊടിക്കുന്നിൽ സുരേഷ്, തിരുവനന്തപുരത്ത് നിന്നുള്ള ശശി തരൂർ തുടങ്ങിയ പ്രമുഖർ കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ എംപിമാരായുണ്ട്. ഇവരിൽ ആരൊക്കെ നിലവിലുള്ള എംപി സ്ഥാനം അവഗണിച്ച് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാനാകും.
ആർഎസ്‍പിയുടെ നേതാവും കൊല്ലം എംപിയുമായ എൻകെ പ്രേമചന്ദ്രൻ നിയമസഭയിലേക്ക് മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. മുസ്ലീം ലീഗിന്റെ കരുത്തരും എംപിമാരായുണ്ടെങ്കിലും അവർ നിയമസഭയിലേക്കില്ലെന്നാണ് സൂചന. മലപ്പുറത്തുനിന്നുള്ള ഇ.ടി മുഹമ്മദ് ബഷീർ പൊന്നാനി എംപി അബ്ദുസ്സമദ് സമദാനി എന്നിവരാണ് ലീഗിന്റെ കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ.
വയനാട്, കോഴിക്കോട്, പാലക്കാട്, ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ പാർലമെന്റ് മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് പ്രിയങ്കാഗാന്ധി, എംകെ രാഘവൻ, വികെ ശ്രീരാമൻ, ബെന്നി ബെഹന്നാൻ, ഡീൻ കുര്യാക്കോസ്, കെ ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി തുടങ്ങിയവരാണ് കോൺഗ്രസിന്റെ കേരളത്തിൽ നിന്നുള്ള മറ്റു എംപിമാർ.
















