ഡൽഹി: ഡൽഹി രാംലീല മൈതാനത്തിന് സമീപം തുർക്ക്മാൻ ഗേറ്റിൽ ബുൾഡോസർ രാജ്. പുലർച്ചെയോടെ എത്തിയ ഡൽഹി പോലീസാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്. നിരവധിപ്പേർ താമസിക്കുന്ന പ്രദേശത്ത് മറ്റ് ഒരു താമസസൗകര്യവും ഒരുക്കാതെയാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്. അനധികൃത കെട്ടിടങ്ങളാണ് നീക്കം ചെയ്തതെന്നാണ് മുനിസിപ്പൽ കോർപ്പറേഷന്റെ വാദം.
പുലർച്ചെ 1 മണിയോടെയാണ് സംഭവം. പൊളിച്ചുനീക്കലിനിടെ പ്രദേശവാസികളും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിഷയം മാധ്യമങ്ങൾ ചർച്ച ചെയ്യാനാരംഭിച്ചതോടെ 7.15 ഓടെ മുനിസിപ്പൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. എത്ര പേരെ കുടിയിറക്കി എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. 17 ഓളം ബുൾഡോസറുകൾ ഉപയോഗിച്ചാണ് പൊളിച്ചുമാറ്റൽ നടത്തിയത്.
ഹൈക്കോടതിയുടെ നിർദേശത്തിലാണ് പ്രദേശത്ത് പൊളിച്ചുമാറ്റൽ നടത്തിയതെന്നാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പറയുന്നത്. എന്നാൽ ഈ നിർദേശത്തിനെതിരെയുള്ള ഹർജി ഹൈക്കോടതിയുടെ തന്നെ പരിഗണനയിലിരിക്കെയാണ് അത് പരിഗണിക്കാതെയുള്ള നടപടിയെന്നും റിപ്പോർട്ടുകൾ പറയുന്നു. പുനരധിവാസം നടത്താതെ ജനവാസ മേഖലയിൽ വീടുകൾപൊളിച്ചെന്ന വാർത്ത പുറത്തുവന്നതോടെ ഡൽഹിയിൽ ഭരണത്തിലിരിക്കുന്ന ബിജെപി രാഷ്ട്രീയമായി പ്രതിരോധത്തിലായിട്ടുണ്ട്.
















