Homepage Featured Kerala News

മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു; വിടവാങ്ങുന്നത് എറണാകുളത്തെ മുസ്ലിം ലീഗിന്റെ കരുത്തുറ്റ മുഖം

കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വികെ ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗിന്റെ സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായ അദ്ദേഹം എറണാകുളം ജില്ലയിലെ പാർട്ടിയുടെ കരുത്തുറ്റ വക്താവായിരുന്നു.

രണ്ട് തവണ കേരള മന്ത്രിസഭയിൽ അംഗമായിരുന്ന ഇബ്രാഹിംകുഞ്ഞ് നാലു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2001-ലും 2006-ലും മട്ടാഞ്ചേരി മണ്ഡലത്തിൽ നിന്നും, 2011, 2016 വർഷങ്ങളിൽ കളമശ്ശേരിയിൽ നിന്നുമാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

ഐസ്ക്രീം പാർലർ വിവാദ കേസിൽ ആരോപണ വിധേയനായി പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്ന് 2005-06 കാലഘട്ടത്തിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വ്യവസായ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. 2011 മുതൽ 2016 വരെ യുഡിഎഫ് സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു.

എംഎസ്എഫിലൂടെയും യൂത്ത് ലീഗിലൂടെയും രാഷ്ട്രീയത്തിൽ പ്രവേശിച്ച ഇബ്രാഹിംകുഞ്ഞ്, ട്രേഡ് യൂണിയൻ (എസ്ടിയു) രംഗത്തും സജീവമായിരുന്നു. മുസ്ലിം ലീഗിന്റെ എറണാകുളം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ ദീർഘകാലം വഹിച്ചു. സിയാൽ (CIAL) ചെയർമാൻ, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

മന്ത്രിയായിരുന്ന കാലയളവിലെ പ്രവർത്തന മികവിന് ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി പുരസ്കാരം (2012), കേളീ കേരള പുരസ്കാരം (2013), യുഎസ്എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ നിഴൽ വീഴ്ത്തിയിരുന്നു.

1952 മെയ് 20-ന് ആലുവയിൽ വിയു ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായാണ് ജനനം. ഭാര്യ: നദീറ. മക്കൾ: അഡ്വ. വിഇ അബ്ദുൾ ഗഫൂർ (മുസ്ലിം ലീഗ് നേതാവ്), വിഇ അബ്ബാസ്, വിഇ അനൂപ്.

വികെ ഇബ്രാഹിംകുഞ്ഞിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ച ശേഷം ഖബറടക്കം നടത്തും. വികെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Related Posts