Homepage Featured Kerala News

മദ്യം നൽകി വിദ്യാർത്ഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവം; സ്കൂളിനെതിരെ എഇഒയുടെ റിപ്പോർട്ട്

പാലക്കാട്: മലമ്പുഴയിൽ 12കാരനെ അധ്യാപകൻ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരെ എ.ഇ.ഒയുടെ റിപ്പോർട്ട്. പീഡനവിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തില്ലെന്നും അധ്യാപകന്‍റെ രാജിയുടെ കാരണം മറച്ചുവെച്ചുവെന്നും എഇയുടെ റിപ്പോർട്ടിൽ പറയുന്നു. പ്രധാനാധ്യാപികയും ക്ലാസ് ടീച്ചറും മൊഴിയെടുക്കാൻ കുട്ടിയെ സിഡബ്ല്യുസിയിൽ എത്തിക്കാതിരുന്നത് ഗുരുതര വീഴ്ചയെന്നും എഇഎയുടെ റിപ്പോർട്ടിൽ പറയുന്നു. വിവരം പോലീസിനെ അറിയിക്കുന്നതിൽ സ്കൂളിന് വീഴ്ച പറ്റിയെന്നും റിപ്പോർട്ടിലുണ്ട്.

വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നവംബര്‍ 18ന് തന്നെ വിവരം സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ, സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തില്ല. പകരം പിറ്റേന്ന് നവംബർ 19ന് അധ്യാപകനിൽനിന്നും രാജി എഴുതിവാങ്ങി. പക്ഷേ രാജിയുടെ കാരണം എഇഒയെ അറിയിച്ചില്ലെന്നുമാണ് റിപ്പോർട്ട്. 24ന് കുട്ടിയുടെ മൊഴിയെടുക്കാൻ സിഡബ്ല്യുസിയിൽ ഹാജരാക്കാൻ നിർദേശം നൽകിയെങ്കിലും പാലിച്ചില്ല.

അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ജനുവരി മൂന്നാം തീയതിയാണ് വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം പരാതി നൽകിയതെന്നും എഇഒയുടെ അന്വേഷണത്തിൽ കണ്ടെത്തി. എഇഒയുടെ റിപ്പോർട്ട് ഡിഡിഇക്ക് കൈമാറി. വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണ് സ്കൂൾ അധികൃതർ വിഷയത്തിൽ പരാതി നൽകിയത്. രക്ഷിതാക്കളുടെ നിസ്സഹകരണം ഉണ്ടായിരുന്നെങ്കിലും സ്കൂൾ അധികൃതർക്ക് പരാതി നൽകാമായിരുന്നു.

Related Posts