ന്യൂഡൽഹി: ഫരീദാബാദ് കൂട്ടബലാത്സംഗത്തിലെ അതിജീവിത ക്രൂര മർദനത്തിനും ഇരയായതായി മെഡിക്കൽ റിപ്പോർട്ട്. ഒരു കണ്ണ് പൂർണ്ണമായി തകർന്ന സാഹചര്യമാണ്. കൂടാതെ തലയ്ക്കും കാര്യമായ പരിക്കുണ്ട്. പീഡനം എതിർത്തപ്പോൾ യുവതിയെ പ്രതികൾ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം യുവതിയെ അക്രമികൾ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇന്നലെയാണ് ഓടുന്ന വാനിലേക്ക് വലിച്ചുകയറ്റി യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയുടെ മുഖത്ത് 12 സ്റ്റിച്ചുകളുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തില്‍ പ്രതികൾ ഉപയോഗിച്ച വാൻ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ വിഷയം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. സംഭവത്തിന് പിന്നാലെ ഹരിയാനയിലെ ക്രമസമാധാനം തകർന്നെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
തിങ്കളാഴ്ച രാത്രി സെക്ടര്‍ 23ലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങി വരവേ യുവതി കല്യാണ്‍പുരിയിലെ മെട്രോ ചൗക്കിലേക്ക് വാഹനം കാത്തുനില്‍ക്കുമ്പോഴാണ് സംഭവം. വാനിലെത്തിയ ഇരുവര്‍ സംഘം യുവതിയോട് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞു. ഒരു കുന്നിന്‍റെ ഭാഗത്ത് വെച്ച് യുവതിയെ അക്രമികൾ പീഡിപ്പിക്കുകയുമായിരുന്നു.
















