ഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന 2018 ലെ വിധി പുന:പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 9 അംഗ ബെഞ്ചിന് ചുമതല നൽകി സുപ്രീംകോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളും മാർച്ച് 14ന് മുമ്പായി തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. പ്രായഭേദമന്യേ സ്ത്രീകളുടെ ശബരിമല പ്രവേശനത്തോടൊപ്പം മതസ്വാതന്ത്ര്യവുമായും ജനാധിപത്യപരമായ അവകാശങ്ങളുമായി ബന്ധപ്പെട്ട 67 ഹർജികളാണ് സുപ്രീംകോടതി ഒമ്പതംഗ ബെഞ്ച് പരിഗണിക്കുക.
പുന:പരിശോധനയെ കേന്ദ്രവും സംസ്ഥാനവും എതിർത്തിട്ടില്ല. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് ഏപ്രിൽ 7 മുതൽ വാദം കേൾക്കും. ഏപ്രിൽ 22 വാദം പൂർത്തിയാക്കണം. പുന:പരിശോധനയെ എതിർക്കുന്നവർ ഏപ്രിൽ 14 മുതൽ 17 വരെ വാദിക്കാം. മൂന്ന് ദിവസം ഹർജിക്കാർക്ക് വാദിക്കാൻ അവസരമുണ്ട്. കേസുമായി ബന്ധപ്പെട്ട് അഡ്വ. പരമേശ്വരനെ അമിസ്കസ്ക്യൂരിയായി നിയമിച്ചിട്ടുണ്ട്. ഏപ്രിൽ 21 ന് അമിസ്കസ്ക്യൂരിയുടെ വാദം കേൾക്കും
















