ഡൽഹി: പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങൾക്കും സംസ്ഥാന തലസ്ഥാനങ്ങൾക്കുമായി വികസനപദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങൾക്ക് പദ്ധതി ഗുണകരമാകും. ഓരോ നഗരവും 5 വർഷം കൊണ്ട് 4 ലക്ഷം കോടി രൂപയുടെ ധനസമാഹരണം നടത്തുന്നതാണ് ഈ അർബൻ ചലഞ്ച് ഫണ്ട് പദ്ധതി. നഗരങ്ങളിൽ നിലവാരമുള്ള അടിസ്ഥാന സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ടാണ് ഈ ധനസമാഹരണം നടത്തുന്നത്.
പദ്ധതിച്ചെലവിന്റെ 50 ശതമാനം തുക നഗരങ്ങൾ സമാഹരിക്കണം. മുനിസിപ്പൽ ബോണ്ടുകൾ, ബാങ്ക് വായ്പകൾ, പൊതുസ്വകാര്യ പങ്കാളിത്തം എന്നിവയിലൂടെയാണ് ഈ 50 ശതമാനം തുക നഗരങ്ങൾ കണ്ടെത്തേണ്ടത്. 25 ശതമാനം കേന്ദ്രവിഹിതം തുക കേന്ദ്ര വിഹിതമായി നഗരങ്ങൾക്ക് കേന്ദ്രസർക്കാർ നൽകും. ബാക്കി വരുന്ന 25 ശതമാനം തുക നൽകേണ്ടത് സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ ആയിരിക്കണം.
ഈ നഗരങ്ങൾക്ക് 7 കോടി രൂപയുടെ വായ്പ എടുക്കാൻ (അല്ലെങ്കിൽ വായ്പയുടെ 70 ശതമാനത്തിന്) കേന്ദ്രസർക്കാർ ഗ്യാരണ്ടി നൽകും. വായ്പ കൃത്യമായി തിരിച്ചടച്ചാൽ വീണ്ടും 7 കോടിക്കോ വായ്പാ തുകയുടെ 50 ശതമാനത്തിനോ (ഏതാണോ കുറവ് അതിന്) കേന്ദ്രം വീണ്ടും ഗ്യാരണ്ടി നൽകും. 5000 കോടിയുടെ വായ്പാഗ്യാരണ്ടി പദ്ധതി ഇന്ത്യയിലെ 4223 നഗരങ്ങൾക്ക് സഹായമാകും.
















