തിരുവനന്തപുരം: ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ ക്രമക്കേടുകളിൽ അന്വേഷണം തുടരുന്നു. നിലവിൽ കൊടിമര പുനര്‍നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നൽകിയ 27 പേരുടെ മൊഴി രേഖപ്പെടുത്തുകയാണ് വിജിലൻസ്. നിര്‍മാതാവ് സുരേഷ്കുമാര്‍ സംവിധായകരായ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. മൊഴി നൽകാൻ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വിജിലന്‍സിനെ അറിയിച്ചിട്ടുണ്ട്.
2017ൽ ശബരിമലയിലെ കൊടിമരം പുതുക്കിപ്പണിയുന്നതിന് എത്തിച്ച സ്വർണത്തിന്റെ കാര്യത്തിലെ ക്രമക്കേടാണ് അന്വേഷണസംഘം പ്രധാനമായും അന്വേഷിക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരമാണ് അന്വേഷണം. സംസ്ഥാന വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിൽ ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായ 2017 ലെ ശബരിമല ദേവസ്വം ബോർഡാണ് കൊടിമരം പുതുക്കിപ്പണിതത്. ഇതുമായി ബന്ധപ്പെട്ട് വാജിവാഹനം എന്ന കൊടിമരത്തിലെ ശിൽപം തന്ത്രി കണ്ഠരരു രാജീവർക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഇതും ചട്ടവിരുദ്ധമാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. 2012 ലെ ദേവസ്വം ബോർഡിന്റെ ഉത്തരവനുസരിച്ച് ലോഹവസ്തുക്കൾ ശബരിമലയിൽ നിന്ന് മറ്റാർക്കെങ്കിലും കൈമാറുന്നത് ചട്ടലംഘനമാണ്.
















