പത്തനംതിട്ട: ശബരിമലയിൽ സ്വർണമോഷണവുമായി ബന്ധപ്പെട്ട് എസ്ഐടി പരിശോധന തുടരുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരണം രണ്ടാം ദിവസവും തുടരുകയാണ്. ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികൾ ഇന്നലെ അന്വേഷണ സംഘം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.
ദ്വാരപാലക ശില്പങ്ങളിലെ പാളികൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിക്കും. ലീഗൽ മെട്രോളജി ഗോൾഡ് അസസ്മെൻ്റ് വിഭാഗം എസ്ഐടിക്കൊപ്പമുണ്ട്. ഇവരുടെ സഹായത്തോടെ സ്വർണത്തിന്റെ തൂക്കം കാലപ്പഴക്കം തുടങ്ങിയവയാണ് സംഘം പരിശോധിക്കുക.
അതേസമയം തന്നെ പ്രതി ചേർത്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. എസ്ഐടി സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയ 109. 234 ഗ്രാം സ്വർണം തന്റെ ഇഷ്ടപ്രകാരം നൽകിയതാണെന്നും അറസ്റ്റിന് മുമ്പ് 6 തവണ ഹാജരായിട്ടുണ്ടെന്നും ഭണ്ഡാരി കോടതിയെ അറിയിച്ചു. അറസ്റ്റ് ചെയ്യാൻ മതിയായ കാരണങ്ങളുണ്ടായിരുന്നില്ലെന്നും ഭണ്ഡാരി പറയുന്നു.
















