പത്തനംതിട്ട: ശബരിമല കൊടിമര നിർമ്മാണത്തിനായി മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് സ്വർണം സ്വീകരിച്ചത് ചട്ടലംഘനം എന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. സ്വർണ്ണം സംഭാവനയായി സ്വീകരിക്കാൻ ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ, കുറുപ്പായിരുന്നു സ്വർണം സ്വീകരിച്ചത്. സ്വർണ്ണം സ്വീകരിച്ചാൽ ത്രീ എ രജിസ്റ്ററിൽ രേഖപ്പെടുത്തണം എന്നാണ് ചട്ടം. എന്നാൽ ഇത് പാലിക്കപ്പെട്ടിട്ടില്ല. സ്വർണ്ണം കൈമാറിയവരുടെ പേരുവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുമില്ല. ഇത് ഗുരുതരമായ ചട്ടലംഘനമാണ്. ഹൈക്കോടതിക്ക് ദേവസ്വം വിജിലൻസ് കൈമാറിയ റിപ്പോർട്ടിലാണ് മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പിനെതിരെ പരാമർശങ്ങൾ നടത്തിയത്.
ഭക്തരിൽ നിന്നുള്ള സംഭാവനയായി 9573.01 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിൽ കൊടിമര നിർമ്മാണത്തിന് ഉപയോഗിച്ചത് 9340.200 ഗ്രാം സ്വർണം ആണ്. ബാക്കി സ്വർണം താഴികക്കുട നിർമ്മാണത്തിന് ഉപയോഗിച്ചെന്നാണ് പറയുന്നത്. എഎസ്പി കുറുപ്പിൻ്റെ മൊഴി എസ്ഐടിയും ദേവസ്വം വിജിലൻസും രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. ദേവസ്വം വിജിലൻസിൻ്റെ റിപോർട്ട് പ്രകാരമാണ് പ്രത്യേക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
















