ന്യൂഡൽഹി: 2025ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 22900 ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം പാർലമെന്‍റിൽ അറിയിച്ചു. കൃത്യമായ വിസയോ രേഖകളോ ഇല്ലാത്തതിനെ തുടർന്നാണ് നടപടി. കോൺഗ്രസ് എംപി രൺദീപ് സുർജേവാല ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. ഏറ്റവും കൂടുതൽ പേർ നാട് കടത്തപ്പെട്ടത് അമേരിക്കയിൽ നിന്നല്ല, മറിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
സൗദി അറേബ്യയിൽ നിന്നും 13256 ഇന്ത്യക്കാർ നാടുകടത്തപ്പെട്ടു. ജിദ്ദയിൽ നിന്നും 8,921 പേരും റിയാദിൽ നിന്ന് 4,335 പേരുമാണ് നാട് കടത്തപ്പെട്ടത്. യുഎഇ ആകട്ടെ 9,558 ഇന്ത്യക്കാരെ തിരിച്ചയച്ചു. ദുബൈ- 7,896, അബുദാബി- 1,662 എന്നാണ് കണക്ക്. മലേഷ്യ- 1675, മ്യാൻമർ- 1605, സിംഗപ്പൂർ- 300, യുകെ- 70 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നിന്നും നാട് കടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം.
വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 3806 ഇന്ത്യക്കാരെയാണ് കഴിഞ്ഞ വർഷം അമേരിക്കയിൽ നിന്ന് നാടുകടത്തിയത്. ഹൂസ്റ്റണിൽ നിന്ന് 234 പേർ, സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 49, ന്യൂയോർക്ക് നിന്ന് 47, അറ്റ്ലാന്‍റയിൽ നിന്നും സിയാറ്റിൽ നിന്നും 31 പേർ വീതം എന്നിങ്ങനെയാണ് കണക്ക്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കളാണ് പ്രധാനമായും നാടുകടത്തപ്പെട്ടത്.
















