കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി പറഞ്ഞു. സംസ്ഥാന സർക്കാർ നിർദേശിച്ച സ്ഥലത്താണ് കേന്ദ്രസർക്കാർ സാധ്യതാ പഠനം നടത്തേണ്ടത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫെബ്രുവരി 25 നു മുമ്പ് രേഖാമൂലം ഹൈക്കോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
കേന്ദ്ര ബജറ്റിൽ എയിംസ് അനുവദിക്കാത്തത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് എയിംസിനായി സാധ്യതാ പഠനം നടത്താൻ നിര്‍ദേശിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഹർജി വീണ്ടും പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. കോഴിക്കോട് കിനാലൂരിൽ എയിംസിനായി ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്ന് സംസ്ഥാനസർക്കാർ നേരത്തേ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
കേന്ദ്ര സർക്കാർ ബജറ്റിലെ അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ലെന്നും വിഴിഞ്ഞം വികസനം അതിവേഗ റെയിൽ ഇടനാഴി തുടങ്ങിയവയിൽ സംസ്ഥാനത്തെ അവഗണിച്ചെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ വിമർശനം ഉന്നയിച്ചു.
















