കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. ദ്വാരപാലക ശിൽപക്കേസിൽ നേരത്തേ തന്നെ ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ ഇന്ന് ജയിലിന് പുറത്തിറങ്ങും.
കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി അന്തിമ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ നേരത്തേ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. തെളിവുകളില്ലാത്തതിനാൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് മാൻഡിലായി 43ാം ദിവസം ജാമ്യം ലഭിച്ചിരുന്നു.
അതേസമയം തന്ത്രി കണ്ഠരര് രാജീവരെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തിട്ടുണ്ട്. കേസിൽ റിമാൻഡ് കാലാവധി അവസാനിച്ചതോടെ രാജീവര് ഓൺലൈനായി ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളി.
















