കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയെക്കുറിച്ച് ഒരക്ഷരം പറയാൻ കഴിയാത്തതിനാലാണ് പ്രതിപക്ഷം സഭയിൽ അനാവശ്യ ബഹളം വെക്കുന്നതെന്നും യുഡിഎഫിന്റെ ബിജെപി അനുകൂല നിലപാടിന്റെ ഭാഗമാണിതെന്നും സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മട്ടന്നൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിമര്ശനങ്ങള് ഉന്നയിച്ചത്.
നിയമസഭയെ അക്രമാസക്തമാക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സതീശന്റെ ശരീരഭാഷ പോലും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു രൂപപ്പെടുത്തുന്നതാണെന്നും ഗോവിന്ദൻ പരിഹസിച്ചു.
പി വി അൻവറിന്റെ ബേപ്പൂരിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചും എം വി ഗോവിന്ദൻ പ്രതികരിച്ചു. അൻവർ ഇപ്പോൾ യു ഡി എഫിന്റെ ഭാഗമാണെന്നും, ബേപ്പൂരിൽ മത്സരിക്കാനിറങ്ങുന്നതിന് മുൻപേ അദ്ദേഹം തോറ്റെന്നും ഗോവിന്ദൻ പരിഹസിച്ചു. വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിക്കുന്ന വൻ ജനപങ്കാളിത്തം ഭരണത്തുടർച്ചയുടെ സൂചനയാണെന്നും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ചരിത്ര വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബെല്ലാരിയിലെ സ്വർണ്ണക്കച്ചവടക്കാരനൊപ്പം കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് സോണിയ ഗാന്ധിയെ സന്ദർശിച്ചതിന് ആരാണ് സൗകര്യം ഒരുക്കിയതെന്ന് അദ്ദേഹം ചോദിച്ചു. ഹൈക്കോടതി മേൽനോട്ടത്തിൽ കൃത്യമായ അന്വേഷണം നടക്കുമ്പോൾ, കോടതി പറയുന്ന എല്ലാ അഭിപ്രായങ്ങളിലും മറുപടി പറയേണ്ട കാര്യമില്ല. കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് സ്വാഭാവിക നടപടിയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിപക്ഷം നടത്തുന്ന സമരങ്ങൾ അവരെ തന്നെ തിരിഞ്ഞുകൊത്തുമെന്ന ഭയമാണ് കോൺഗ്രസിനെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. 2014 ന് മുൻപുള്ള വികസന മുരടിപ്പിന്റെ കേരളത്തിലേക്ക് നാടിനെ തിരികെ കൊണ്ടുപോകാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഇതാണ് അദ്ദേഹം നടത്താൻ പോകുന്ന ജാഥയുടെ സന്ദേശമെന്നും സി പി എം സംസ്ഥാന സെക്രട്ടറി പരിഹസിച്ചു.
















