Homepage Featured Kerala Local News

വി കുഞ്ഞികൃഷ്‌ണനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി; നിലപാടുകൾ മറന്ന് ഒറ്റുകാരനേപ്പോലെ മുന്നോട്ട് വന്നെന്ന് എംവി ഗോവിന്ദൻ

കണ്ണൂർ: വി കുഞ്ഞികൃഷ്‌ണനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പ്രവർത്തിച്ചെന്നാണ് എംവി ഗോവിന്ദന്റെ വിമർശനം. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും പരസ്യമായി രംഗത്തുവന്നതിനെത്തുടർന്ന് വി കുഞ്ഞികൃഷ്ണനെ സിപിഎം നേരത്തേ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. നിലപാടുകൾ മറന്ന് വി കുഞ്ഞികൃഷ്ണൻ ഒറ്റുകാരനേപ്പോലെ മുന്നോട്ട് വന്നെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു.

പാർട്ടിക്കകത്ത് ചർച്ച ചെയ്തതും പരിഹരിച്ചതുമായ വിഷയങ്ങളെല്ലാം വീണ്ടും പറഞ്ഞ് പാർട്ടിക്കെതിരെ നിലപാടെടുക്കുകയായിരുന്നു കുഞ്ഞികൃഷ്ണനെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്ത ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലാണ് പാർട്ടി ജില്ലാ കമ്മിറ്റി മെമ്പറായ വി കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളെ ഉപയോഗിച്ച് രംഗത്തേക്ക് വന്നതെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.

പാർട്ടിക്കെതിരെയുള്ള കടന്നാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച് ഇന്ത്യയിലെ എല്ലാ പിന്തിരിപ്പൻ ശക്തികൾക്കും വർഗീയ ശക്തികൾക്കുമെതിരെ മുന്നോട്ട് പോകുമ്പോൾ വി കുഞ്ഞികൃഷ്ണനെ പോലൊരാൾ പാർട്ടിയുടെ ശത്രുപക്ഷത്ത് നിന്ന് രാഷ്ട്രീയ നിലപാടുകൾ മറന്ന് ഒറ്റുകാരനേപ്പോലെ മുന്നോട്ട് വന്നെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. കുഞ്ഞികൃഷ്ണൻ എന്തോ മുൻകൈ നേടിയെന്ന ധാരണയിലാണ് മുന്നോട്ട് പോയതെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധതയോടൊപ്പം കൂടി പ്രവർത്തിച്ച എല്ലാ കോടാലിക്കൈകളും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് വലിച്ചെറിയപ്പെട്ടിട്ടുള്ളതെന്ന് മറക്കേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ഫെബ്രുവരി 2 മുതൽ 15 വരെ നടക്കുന്ന ‘വികസന മുന്നേറ്റ ജാഥ’യുടെ ഭാഗമായി പയ്യന്നൂരിൽ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. കൊല്ലപ്പെട്ട സിവി ധൻരാജിന്റെ ഭാര്യ സജിനിയും പയ്യന്നൂരിൽ നടന്ന വികസനമുന്നേറ്റ ജാഥയിൽ പങ്കെടുത്തിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് തുരത്തുമ്പോൾ ഭൂപ്രഭുത്വത്തെക്കൂടി കെട്ടുകെട്ടിക്കണം എന്ന കാഴ്ചപ്പാടോടെ പ്രവർത്തിച്ചത് കമ്മ്യൂണിസ്റ്റുകാരാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ‘ജന്മിത്വം അവസാനിപ്പിക്കണം, സാമ്രാജ്യത്വം തുലയട്ടെ, ഇൻക്വിലാബ് സിന്ദാബാദ്’- എന്നായിരുന്നു അന്നത്തെ മുദ്രാവാക്യമെന്ന് എംവി ഗോവിന്ദൻ ഓർമിപ്പിച്ചു. കരിവെള്ളൂരിലും പയ്യന്നൂരിലും കോറോത്തും നടന്ന ഐതിഹാസിക സമരങ്ങളെ ഓർമപ്പെടുത്തിയായിരുന്നു എംവി ഗോവിന്ദന്റെ പ്രസംഗം.

Related Posts