Homepage Featured Kerala News

പിആറിനായി ചാനലുകളെ സമീപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട് സീറ്റിനായി അവകാശവാദം !

പാലക്കാട്: പീഡനക്കേസില്‍ ജയിലില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെങ്കിലും പാലക്കാട് സ്ഥാനാര്‍ഥിയാകാന്‍ തനിക്കു അവസരം നല്‍കണമെന്നാണ് രാഹുലിന്റെ നിലപാട്. ഇതിനായി പിആര്‍ വര്‍ക്കുകളും ആരംഭിച്ചു.

ജയില്‍മോചിതനായ ശേഷം വാര്‍ത്താചാനലായ 24 നു രാഹുല്‍ അഭിമുഖം നല്‍കിയിരുന്നു. രാഹുല്‍ അങ്ങോട്ടു ആവശ്യപ്പെട്ട പ്രകാരമാണ് ഈ അഭിമുഖം നടത്തിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മറ്റു ചില ചാനലുകളെയും രാഹുല്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

24 നു നല്‍കിയ അഭിമുഖത്തില്‍ താന്‍ നിരപരാധിയാണെന്നു രാഹുല്‍ ആവര്‍ത്തിച്ചു. മാത്രമല്ല അതിജീവിതമാരെ വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു അഭിമുഖത്തിലുടനീളം രാഹുലിന്റെ ശരീരഭാഷ. കോണ്‍ഗ്രസ് നേതൃത്വമാണ് താന്‍ പാലക്കാട് മത്സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനിക്കേണ്ടതെന്ന് പോലും രാഹുല്‍ ഈ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

രാഹുല്‍ പുറത്തിറങ്ങിയ ശേഷം പാലക്കാട് നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് അനൗദ്യോഗിക പ്രചരണം ആരംഭിച്ചിട്ടുണ്ട്. രാഹുലിനായി സമൂഹമാധ്യമങ്ങളില്‍ വലിയ ഇടപെടലാണ് ഈ ദിവസങ്ങളില്‍ നടന്നത്. രാഹുല്‍ പാലക്കാട്ടേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും സജീവമാണ്. പിആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസില്‍ നിന്നുള്ള തന്റെ അടുപ്പക്കാരെയാണ് രാഹുല്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

രാഹുലിന്റെ ഇപ്പോഴത്തെ ഇടപെടല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രാഹുലിനു എങ്ങനെ പാലക്കാട് സീറ്റ് നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തെ കുഴപ്പിക്കുന്നത്. സീറ്റ് നല്‍കിയില്ലെങ്കില്‍ പാലക്കാട് രാഹുല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നില്‍ക്കുമോയെന്ന ആശങ്കയും കോണ്‍ഗ്രസിനുള്ളിലുണ്ട്.

Related Posts