ഡൽഹി: കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാർലമെന്റിൽ അവതരിപ്പിക്കും. കഴിഞ്ഞ തവണത്തെ ബജറ്റിൽ പ്രതിവർഷം 12 ലക്ഷം വരെ വരുമാനം ഉള്ളവരെ ആദായ നികുതിയിൽ നിന്ന് കേന്ദ്രം ഒഴിവാക്കിയിരുന്നു. ഇത് മധ്യവർഗ വോട്ടുകൾ സമാഹരിക്കുന്നതിന് മോദി ഗവൺമെന്റിനെ സഹായിച്ചു എന്നാണ് കരുതുന്നത്. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ സംസ്ഥാനങ്ങൾക്കായി ഇക്കുറി പ്രത്യേക പദ്ധതികൾ ഉണ്ടാകാൻ ഇടയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രയായപ്പെടുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനും താഴെത്തട്ടിലുള്ളവരെ സ്വാധീനിക്കുന്നതുമാകും ഇത്തവണത്തെ ബജറ്റെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. വർഷങ്ങളായി കേരളം ആവശ്യപ്പെടുന്ന എംയിസ് ഇത്തവണയെങ്കിലും സംസ്ഥാനത്തിന് അനുവദിക്കുമോ എന്ന് ഇന്ന് അറിയാം. ജനസംഖ്യാ വർധനവ് കൊണ്ടും വാഹനപ്പെരുപ്പം കൊണ്ടും ശ്വാസംമുട്ടുന്ന കേരളത്തിന് അതിവേഗ പാത വേണമെന്ന ആവശ്യവും ശക്തമാണ്. ആർആർടിഎസ് മാതൃകയിൽ റെയിൽ പാതയെന്ന നിർദേശം സംസ്ഥാനസർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ന് പ്രഖ്യാപനമുണ്ടായേക്കാം. വയനാട് പുനരധിവാസത്തിനായി പ്രത്യേക പാക്കേജും കേരളം പ്രതീക്ഷിക്കുന്നുണ്ട്.
















