ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്താൻ പ്രവിശ്യയിലെ ക്വറ്റയിൽ തിരക്കേറിയ തെരുവിൽ സ്‌ഫോടനം. സംഭത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബലൂചിസ്താൻ ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചു.
ക്വറ്റയിലെ സർഗൂൺ റോഡിൽ സ്ഥിതിചെയ്യുന്ന പാകിസ്ഥാൻ അർധസൈനിക വിഭാഗമായ ഫ്രണ്ടിയർ കോർപ്സ് (എഫ്.സി) ആസ്ഥാനത്തിന് സമീപത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ശക്തിയിൽ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനൽചില്ലുകൾ തകർന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് വെടിയൊച്ച കേട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ ജനങ്ങളിൽ വലിയ ആശങ്കയും ഭീതിയും പരന്നു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമാക്കാൻ അധികൃതർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. തിരക്കേറിയ റോഡിൽ ഉണ്ടായ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
















