പ്രതിനിധി ചിത്രം
കോട്ടയം: വൈക്കത്ത് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെഎസ്ആർടിസി ഡ്രൈവർ കെ പി വേലായുധന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പൊലീസ് ജീപ്പിൽ കെഎസ്ആർടിസി ബസ് തട്ടിയെന്ന് അരോപ്പിച്ച് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് തല്ലിയെന്നാണ് പരാതി. പൊലീസ് ജീപ്പിൻ്റെ സൈഡ് മിറർ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദ്ദനം. വൈക്കം പൊലീസ് സ്റ്റേഷനിലെ എസ് ഐ ജോർജ് തോമസിനെതിരെയാണ് പരാതി. പരിക്കേറ്റ ഡ്രൈവർ കെ പി വേലായുധൻ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കോട്ടയം നാർക്കോകോട്ടിക് സെൽ ഡിവൈഎസ്പി എ ജെ തോമസ് കേസ് അന്വേഷിക്കും. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം റിപ്പോർട്ട് പരിഗണിച്ചാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഡിവൈഎസ്പി ചുമതലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വാഹനങ്ങൾ തമ്മിൽ ഉരസിയെന്ന പേരിൽ എസ് ഐ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചത്.മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ വേലായുധനയാണ് വൈക്കം പൊലീസ് മർദിച്ചത്. മൂന്നാറിൽ നിന്ന് ആലപ്പുഴക്ക് പോയ ബസ് വൈക്കത്തിന് അടുത്ത് ഉല്ലലയിൽ എത്തിയപ്പോഴാണ് സംഭവം.
















