കണ്ണൂർ: മാതാ അമൃതാനന്ദമയിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി സി.പി.എം നേതാവ് പി.ജയരാജന്റെ മകൻ. അമൃതാനന്ദമയിയെ കേരള സർക്കാർ ആദരിച്ച ചടങ്ങിന് പിന്നാലെയാണ് ജയിൻ രാജ് പരിഹാസ കുറിപ്പുമായി രംഗത്തെത്തുന്നത്. വല്യ ഡെക്കറേഷനൊന്നും വേണ്ട, സുധാമണി അതു മതി എന്നായിരുന്നു ജയിൻ രാജിന്റെ പരിഹാസ കുറിപ്പ്.
കഴിഞ്ഞ ദിവസമാണ് കൊല്ലം കരുനാഗപ്പള്ളിയിലെ അമൃതപുരി ക്യാമ്പസിൽ അമ്മയുടെ 72ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. സർക്കാരിന്റെ മുഖ്യാതിഥിയായി എത്തിയ മന്ത്രി സജി ചെറിയാൻ മാതാ അമൃതാനന്ദമയിയെ ചുംബിച്ചതും അനുഗ്രഹം ഏറ്റുവാങ്ങിയതും വിവാദമായിരുന്നു. കമ്യൂണിസ്റ്റ് മന്ത്രിക്ക് പറ്റിയ ചെയ്തിയല്ലിതെന്നും ആൾദൈവങ്ങളെ തലയിലേറ്റി നടക്കുന്നുവെന്നും തുടങ്ങി പലതരത്തിലുള്ള വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.
യു.എൻ പൊതുസഭയിൽ അമൃതാനന്ദമയി മലയാളത്തിൽ പ്രസംഗിച്ചതിന്റെ രചത ജൂബിലി ആഘോഷിച്ചായിരുന്നു ഈ വർഷത്തെ ജന്മദിന പരിപാടികൾ അരങ്ങേറിയത്. കേരള സർക്കാരിന്റെ വകയായുള്ള ആദരം മന്ത്രി സജി ചെറിയാൻ സമർപ്പിച്ചതും സമൂഹമാധ്യങ്ങളിൽ ചർച്ചയായി മാറി. പിന്നാലെയാണ് പരിഹാസ കുറിപ്പുമായി പി ജയരാജന്റെ മകൻ രംഗത്തെത്തുന്നത്. സർക്കാർ ആദരിക്കുന്ന പരിപാടിയിൽ മുതിർന്ന സി.പി.എം നേതാവിന്റെ മകൻ തന്നെ വിമർശനവുമായി രംഗത്തെത്തിയതോടെ സി.പി.എം നേതൃത്വവും വെട്ടിലാണ്. ചടങ്ങിൽ കോൺഗ്രസ് എം.എൽ.എ സി.ആർ മഹേഷ് ഉൾപ്പടെയുള്ളവരും പങ്കെടുത്തിരുന്നു.
















