കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപ പരാതിയിൽ അറസ്റ്റിലായ കെ.എം ഷാജഹാന് ജാമ്യം അനുവദിച്ച് കോടതി. എറണാകുളം സിജെഎം കോടതിയാണ് ഷാജഹാന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. 25000 രൂപയുടെയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് ഷാജഹാനെ വിട്ടയച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം, സമാന കുറ്റകൃത്യം ചെയ്യരുത്, തെളിവ് നശിപ്പിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളും ജാമ്യ ഉപാധിയാണ്.
അതേസമയം, ഷാജഹാന്റെ അറസ്റ്റിൽ പൊലീസിനെതിരെ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. എഫ്ഐആര്‍ ഇട്ട് മണിക്കൂറുകള്‍ക്കകം ഷാജഹാനെ അറസ്റ്റ് ചെയ്തതിന്റെ കാരണം ആരാഞ്ഞ കോടതി അറസ്റ്റ് ചെയ്യാനുള്ള ചെങ്ങമനാട് എസ്.ഐയുടെ അധികാരം സംബന്ധിച്ചും കോടതി ചോദ്യങ്ങളുയര്‍ത്തി. ചെങ്ങമനാട് എസ്.ഐക്ക് ആരാണ് അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കിയത്?’ വെറും മൂന്ന് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ചെങ്ങമനാട് എസ്.ഐ എങ്ങനെ എറണാകുളത്ത് എത്തിയെന്നും കോടതി ചോദിച്ചു.
നേരത്തെ ഷാജഹാന്റെ വീട്ടിൽ വീണ്ടും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഷാജഹാന്റെ മകൻറെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തിരുന്നു. ഇന്ന് ഷാജഹാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഷാജഹാനെ ഇന്ന് ഉച്ചയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും. വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ഷാജഹാനെ വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.
















