India Lead News News

പ്രതിരോധ നിർമ്മാണത്തിൽ നാഴികക്കല്ല്; ആൻഡ്രോത്ത് ഒക്ടോബർ 6 ന് കമ്മീഷൻ ചെയ്യും

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ആൻഡ്രോത്ത് എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ അത്യാധുനിക ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-സ്വാസി) വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ ഒക്ടോബർ 6 ന് കമ്മീഷൻ ചെയ്യും. കിഴക്കൻ നാവിക കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ രാജേഷ് പെൻഡാർക്കർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഇന്ത്യയുടെ സമുദ്ര പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന പതിനാറ് എ.എസ്.ഡബ്ല്യു-എസ്.ഡബ്ല്യു.സി കപ്പലുകളിൽ രണ്ടാമത്തേതിന്റെ ഔപചാരികമായ പ്രവേശനമാണ് ഈ പരിപാടിയിലൂടെ നടക്കുന്നത്.

കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് (ജിആർഎസ്ഇ) ലിമിറ്റഡാണ് ആൻഡ്രോത്ത് നിർമ്മിച്ചത്. 80 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റിന്റെ ആത്മനിർഭർത (സ്വാശ്രയം) എന്ന വിഷനുമായി യോജിച്ചും രാജ്യത്തിന്റെ വളരുന്ന സമുദ്ര സ്വയംപര്യാപ്തതയെ ലക്ഷ്യമാക്കിയുമാണ് ആൻഡ്രോത്തിന്റെ നിർമാണം. കപ്പലിന്റെ നിർമ്മാണത്തിന് ഡയറക്ടറേറ്റ് ഓഫ് ഷിപ്പ് പ്രൊഡക്ഷനും കൊൽക്കത്തയിലെ യുദ്ധക്കപ്പൽ മേൽനോട്ട സംഘവും മേൽനോട്ടം വഹിച്ചു. സെപ്റ്റംബർ 13 ന് ഇന്ത്യൻ നാവികസേനയ്ക്ക് ഔദ്യോഗികമായി കൈമാറിയിരുന്നു.

ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ ആൻഡ്രോത്ത് ദ്വീപിന്റെ പേരിലാണ് ഈ കപ്പൽ അറിയപ്പെടുന്നത്. ഇന്ത്യയുടെ വിശാലമായ സമുദ്ര പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയെ വിളിച്ചോതുന്ന നിർമാണമാണെന്നും പുതിയ ആൻഡ്രോത്ത് അതിന്റെ മുൻഗാമിയായ ഐഎൻഎസ് ആൻഡ്രോത്തിന്റെ (പി 69) പാരമ്പര്യം കാത്തു സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ആൻഡ്രോത്തിൽ നൂതന ആയുധങ്ങളും സെൻസർ സ്യൂട്ടുകളും, ആധുനിക ആശയവിനിമയ സംവിധാനങ്ങളും, വാട്ടർജെറ്റ് പ്രൊപ്പൽഷനും ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു, ഇത് വെള്ളത്തിനടിയിലുള്ള ഭീഷണികൾ ഉയർന്ന കൃത്യതയോടെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും നിർവീര്യമാക്കാനും പ്രാപ്തമാക്കുന്നു. സമുദ്ര നിരീക്ഷണം, തിരയൽ, രക്ഷാപ്രവർത്തനങ്ങൾ, തീരദേശ പ്രതിരോധ ദൗത്യങ്ങൾ എന്നിവ ഏറ്റെടുക്കാൻ തക്കമാണ് കപ്പൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ആൻഡ്രോത്തിന്റെ കമ്മീഷൻ ഇന്ത്യയുടെ സമുദ്ര സുരക്ഷാ ഘടനയെ ശക്തിപ്പെടുത്തുകയും ലോകോത്തര യുദ്ധക്കപ്പലുകൾ തദ്ദേശീയമായി രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനുമുള്ള രാജ്യത്തിന്റെ കഴിവിനെ അടിവരയിടുകയും ചെയ്യുന്നു. പ്രതിരോധ നിർമ്മാണത്തിൽ സ്വാശ്രയത്വത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റങ്ങളുടെയും സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ദൃഢനിശ്ചയത്തിന്റെയും നാഴികക്കല്ലായി ആൻഡ്രോത്ത് അടയാളപ്പെടുത്തപ്പെടും.

Related Posts