ന്യൂഡൽഹി: 2019 ലെ ഇലക്ട്രോണിക് സിഗരറ്റ് നിരോധന നിയമത്തിന് വിരുദ്ധമായി ഇ-സിഗരറ്റുകളുടെ പരസ്യം, ചിത്രീകരണം അല്ലെങ്കിൽ പ്രചാരണം എന്നിവയിൽ പങ്കാളികളായ നടൻ രൺബീർ കപൂർ, ദി ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന വെബ് ഷോയുടെ നിർമ്മാതാക്കൾ, നെറ്റ്ഫ്ലിക്സ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മുംബൈ പോലീസിനോട് ആവശ്യപ്പെട്ടു.
സിനിമയിലെ ഒരു രംഗത്തിൽ, നിയമപരമായ മുന്നറിയിപ്പ് കൂടാതെ രൺബീർ കപൂർ ഇ-സിഗരറ്റ് വലിക്കുന്നതായി കാണപ്പെട്ടുവെന്ന് പരാതിക്കാരനായ വിനയ് ജോഷി കമ്മീഷനെ അറിയിച്ചു. ഈ രംഗം പരസ്യമായി സംപ്രേഷണം ചെയ്തതായും, നിരോധിത വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുവ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയോ പ്രതികൂലമായി സ്വാധീനിക്കുകയോ ചെയ്തുവെന്നും പരാതിക്കാരൻ ആരോപിച്ചു. ഇത്തരം നിരുത്തരവാദപരമായ ഉള്ളടക്കം നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും, നിയമപാലകരെ അനാദരിക്കുകയും, പൊതുജനാരോഗ്യത്തിനും ധാർമ്മികതയ്ക്കും ഹാനികരമാകുകയും ചെയ്യുമെന്ന് പരാതിയിൽ പറഞ്ഞു.
യുവതലമുറയെ തെറ്റായി സ്വാധീനിക്കുന്ന ഇത്തരം ഉള്ളടക്കം നിരോധിക്കുന്നതിന് ഉടനടി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറിക്ക് നോട്ടീസ് നൽകി. ഇലക്ട്രോണിക് സിഗരറ്റ് നിർമ്മാതാക്കളുടെയും ഇറക്കുമതിക്കാരുടെയും ഐഡന്റിറ്റിയും പ്രവർത്തനങ്ങളും സംബന്ധിച്ച് അന്വേഷണം ആരംഭിക്കാൻ മുംബൈ പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷന് നടപടി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷണർ രണ്ടാഴ്ച സമയം നൽകി. ആര്യൻ ഖാൻ സംവിധാനം ചെയ്ത ദി ബാഡ്‌സ് ഓഫ് ബോളിവുഡ് നിലവിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്.
















