ന്യൂഡൽഹി: ഇഡി കേസിൽ ജാക്വിലിന്റെ ഹർജി സുപ്രീം കോടതി തള്ളി. തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തനിക്കെതിരെ ഫയൽ ചെയ്ത 215 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ജാക്വലിൻ ഫെർണാണ്ടസ് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തിങ്കളാഴ്ച തള്ളിയത്.
ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഫെർണാണ്ടസിന്റെ ഹർജി തള്ളിയെങ്കിലും, നടപടിക്രമങ്ങൾ നടക്കുന്ന ഘട്ടത്തിൽ കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകിയിട്ടുണ്ട്. സുകേഷ് ചന്ദ്രശേഖറിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കുമ്പോൾ അവർ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു എന്നാണ് പ്രോസിക്യൂഷന്റെ വാദം. ജാക്വിലിൻ ഫെർണാണ്ടസിനു വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി ഹാജരായി. ഒന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, വിചാരണയ്ക്ക് മുമ്പ് കുറ്റങ്ങൾ തള്ളിക്കളയാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദത്ത അഭിപ്രായപ്പെട്ടു.
“ഒരു സുഹൃത്ത് മറ്റൊരാൾക്ക് എന്തെങ്കിലും നൽകുകയും പിന്നീട് അത് നൽകുന്നയാൾ ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിയുകയും ചെയ്താൽ അത് ബുദ്ധിമുട്ടായിത്തീരും, എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “അറിയാതെ” സമ്മാനങ്ങൾ സ്വീകരിച്ചതിന്റെ ഒരു കേസല്ല ഇതെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ജൂലൈ 3 ന് ജാക്വലിൻ ഫെർണാണ്ടസ് സമർപ്പിച്ച സമാനമായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. സംഭവത്തിൽ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് വിചാരണ വേളയിൽ മാത്രമേ തീരുമാനിക്കാൻ കഴിയൂ എന്ന് കോടതി നിരീക്ഷിച്ചു.
എല്ലാ ആരോപണങ്ങളും നിഷേധിച്ച ജാക്വലിൻ ഫെർണാണ്ടസ്, സുകേഷിന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് വാദിച്ചു. എന്നിരുന്നാലും, 2022 ഓഗസ്റ്റിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇഡി അവരെ കൂട്ടുപ്രതിയാക്കി. ക്രിമിനൽ പ്രവർത്തനങ്ങളിൽ സുകേഷിന്റെ പങ്കാളിത്തത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും അവർ സുകേഷിൽ നിന്ന് 7 കോടിയിലധികം രൂപ വിലമതിക്കുന്ന ആഡംബര സമ്മാനങ്ങൾ സ്വീകരിച്ചുവെന്നും ആരോപിച്ചു.
സുകേഷിന്റെ അറസ്റ്റിനുശേഷം ജാക്വലിൻ തന്റെ ഫോണിൽ നിന്ന് വിവരങ്ങൾ ഡിലീറ്റ് ചെയ്തതായും തെളിവുകൾ ഹാജരാക്കേണ്ട സമയത്തു സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ മറച്ചുവെച്ചതായും അന്വേഷണ ഏജൻസി പറഞ്ഞു. ഡൽഹിയിലെ മണ്ടോളി ജയിലിൽ കഴിയുന്ന സുകേഷ്, ആൾമാറാട്ടത്തിലൂടെയും വഞ്ചനയിലൂടെയും ഉന്നത വ്യക്തികളെ ലക്ഷ്യമിട്ട് 215 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റിലായത്.
















