ന്യൂഡൽഹി: എസ് ഡി പി ഐ പ്രവർത്തകനായിരുന്ന കെ എസ് ഷാനിനെ കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആർ എസ് എസ് പ്രവർത്തകരാണ് പ്രതികൾ. ഹൈക്കോടതി നേരത്തേ നാലു പ്രതികൾക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഈ വിധി സുപ്രീം കോടതി റദ്ദാക്കുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു. ദീപങ്കർ ദത്ത അധ്യക്ഷനായുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
ഷാൻ വധക്കേസിൽ ആർ എസ് എസുകാരായ ഒമ്പതു പ്രതികൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കുള്ള അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അതുൽ, അഭിമന്യു, സനന്ദ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. അപേക്ഷ പരിഗണിച്ച കോടതി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, ജാമ്യ വ്യവസ്ഥകൾ ആവശ്യമെങ്കിൽ കൂട്ടിച്ചേർക്കാൻ വിചാരണക്കോടതിക്ക് അധികാരം ഉണ്ടായിരിക്കും എന്നീ ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ആലപ്പുഴ മണ്ണഞ്ചേരിയിൽ 2021 ഡിസംബർ 18 വൈകീട്ട് എസ് ഡി പി ഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെടുകയായിരുന്നു. പിറ്റേ ദിവസം ബിജെപി നേതാവായ രൺജീത് ശ്രീനിവാസൻ കൊല്ലപ്പെട്ടു. ഈ കേസിൽ 15 പ്രതികൾക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു.
















