തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്. ഇതുവരെ പുറത്തുവരാത്ത രാഹുലിന്റെ ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. രാഹുലിന് എതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ അടക്കമുള്ളവരുടെ മൊഴിയായിരുന്നു ക്രൈംബ്രാഞ്ച് ആദ്യം രേഖപ്പെടുത്തിയത്. തുടര്‍ന്നാണ് തെളിവുശേഖരണത്തിലേക്ക് കടന്നത്. തുടർന്ന് അശ്ലീല സന്ദേശം അയച്ചുവെച്ച് ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജിന്റെ മൊഴി എടുത്തു. ഇരയുമായി കൂടിക്കാഴ്ച്ച നടത്തിയ മാധ്യമപ്രവര്‍ത്തകയുടെ മൊഴിയും എടുത്തിരുന്നു. അടുത്തത് ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതികളുടെ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം.
യുവനടി ഉന്നയിച്ച ലൈംഗിക ആരോപണത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കുട്ടത്തിൽ രാജി വെച്ചിരുന്നു. ആരോപണം ഉന്നയിച്ച നടി ഏറ്റവും അടുത്ത സുഹൃത്താണെന്നും നല്ല ബന്ധമാണുള്ളതെന്നുമാണ് രാഹുൽ പ്രതികരിച്ചത്. ഇതിന് പിന്നാലെ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുലിന്റെ ടെലഗ്രാം, വാട്‌സ്ആപ്പ് സന്ദേശങ്ങൾ ലീക്കായി. ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ രാഹുലിനെതിരായ പ്രതിഷേധം ശക്തമായി. ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കല്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്.
















