പലസ്തീനെ സ്വതന്ത്ര രാഷ്ടമായി അംഗീകരിച്ച പത്ത് രാജ്യങ്ങള്‍ക്കെതിരെ പ്രകോപിതനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് പ്രധാനമായും നെതന്യാഹുവിന്റെ ഭീഷണിയും മുന്നറിയിപ്പും.
കഴിഞ്ഞ ദിവസമാണ് ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ രാജ്യങ്ങള്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്. ഇതിനു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ഭീകരവാദത്തിന് നല്‍കുന്ന പ്രതിഫലം എന്നാണ് നെതന്യാഹു പറഞ്ഞത്. പലസ്തീന്‍ രാഷ്ട്രം ഒരിക്കലും ഉണ്ടാകില്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതില്‍ പ്രകോപതിനായിട്ടായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. പുറത്തിറക്കിയ പ്രസ്താവനയില്‍ രൂക്ഷ ഭാഷയിലായിരുന്നു പ്രതികരണം. ഒക്ടോബര്‍ 7 ന് നടന്ന ഭീകരമായ കൂട്ടക്കൊലയ്ക്ക് ശേഷവും പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന നേതാക്കള്‍ക്കായി ഒരു സന്ദേശമുണ്ട്, നിങ്ങള്‍ ഭീകരതയ്ക്ക് വലിയ സമ്മാനം നല്‍കുകയാണ്. പക്ഷെ, ഒരു കാര്യം കൂടി ഞാന്‍ പറയുന്നു, അതൊരിക്കലും സംഭവിക്കില്ല, ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറു ഭാഗത്ത് ഒരു പലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ രോഷത്തോടെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
ആഭ്യന്തരമായും പുറത്തു നിന്നുമുള്ള കടുത്ത സമ്മര്‍ദത്തിനിടയിലും ആ ഭീകര രാഷ്ട്രത്തിന്റെ സൃഷ്ടിയെ താന്‍ തടഞ്ഞു. തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെയും സൂക്ഷ്മമായ രാഷ്ട്രതന്ത്രജ്ഞതയോടെയുമാണ് ഇത് ചെയ്തത്.
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ അധിനിവേശം തുടരുമെന്ന് ആവർത്തിക്കുക കൂടിയാണ് നെതന്യാഹു ചെയ്തത്. കുറേയധികം വര്‍ഷങ്ങളായി, ആഭ്യന്തരമായും വിദേശത്തു നിന്നുമുള്ള കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ആ ഭീകര രാഷ്ട്രത്തിന്റെ സൃഷ്ടി ഞാന്‍ തടഞ്ഞു. ഞങ്ങള്‍ ഇത് നിശ്ചയദാര്‍ഢ്യത്തോടെയും, സൂക്ഷ്മമായ രാഷ്ട്രതന്ത്രജ്ഞതയോടെയും ചെയ്തു. മാത്രമല്ല, ജൂദിയ സമരിയ മേഖലയില്‍ ജൂത കുടിയേറ്റം ഇരട്ടിയാക്കി, ഈ പാതയില്‍ ഞങ്ങല്‍ മുന്നോട്ടുപോകുമെന്നും നെതന്യാഹു പറഞ്ഞു.
പലസ്തീനെ അംഗീകരിച്ച രാജ്യങ്ങള്‍ ദ്വിരാഷ്ട്ര പരിഹാരം സംരക്ഷിക്കുകയും പലസ്തീന്‍ സ്വാതന്ത്ര്യവും പരമാധികാരവും കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്ന മാറ്റാനാവാത്ത നടപടിയാണ് സ്വീകരിക്കുന്നതെന്നായിരുന്നു പലസ്തീന്‍ വിദേശകാര്യ മന്ത്രി വര്‍സെന്‍ അഘബെക്കിയന്‍ ഷാഹിന്റെ പ്രതികരണം. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ഇസ്രയേലിനും പലസ്തീനുമിടയില്‍ സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാമര്‍ പറഞ്ഞത്. പോർച്ചുഗൽ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുമാനം ഏറെ നിർണായകമായിരുന്നു.
















