പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിയിൽ ശക്തമായ നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്. തിരുവല്ല ഡിവൈഎസ്പി നന്ദകുമാർ, ആറന്മുള സി.ഐ പ്രവീൺ എന്നിവർക്ക് എതിരെ വകുപ്പ്തല നടപടിക്ക് ശുപാർശ നൽകി. പൊലീസിൻ്റെ അന്തസ്സ് കളങ്കപ്പെടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ചു എന്നാണ് കണ്ടെത്തൽ.
കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതെ ഗുരുതരവീഴ്ച വരുത്തി എന്നാണ് കണ്ടെത്തൽ. ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുകയാണ് ആഭ്യന്തര വകുപ്പ്.
കേസ് ആദ്യം അട്ടിമറിച്ചതിൽ കോന്നി ഡിവൈഎസ്പി ആയിരുന്ന രാജപ്പൻ റാവുത്തറയും സി.ഐ ശ്രീജിത്തിനെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പത്തനംതിട്ട സിഡബ്ല്യുസി ചെയർമാനെയും സസ്പെൻഡ് ചെയ്തിരുന്നു. 16കാരി അതിക്രൂര പീഡനത്തിന് ഇരയായ കേസിലാണ് നടപടി.
അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാന്‍ എത്തിയ അഭിഭാഷകന് 17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനു പത്തനംതിട്ടയിലെ പോലീസ് അടിമുടി സഹായമേകിയെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ ലഭിച്ച പരാതിയിൽ മൂന്നു മാസത്തിലധികം കേസെടുക്കാതെ കോന്നി പൊലീസ് പ്രതിയ്ക്ക് വേണ്ടി പ്രവർത്തിച്ചു. വഴിവിട്ട സഹായം ഈ കാലയളവിൽ പ്രതിയ്ക്ക് ലഭിച്ചുവെന്നും കണ്ടെത്തൽ. പിന്നീട് പേരിന് ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തു ആറന്മുള പൊലീസിന് കൈമാറി.
കേസിന്റെ തുടക്കത്തിലെ വീഴ്ചയുടെ കാരണക്കാരെന്ന് കണ്ടെത്തിയാണ് കോന്നി ഡിവൈഎസ്പി ടി. രാജപ്പനെയും എസ് എച്ച് ശ്രീജിത്തിനെയും സസ്പെൻഡ് ചെയ്തത്. എന്നാൽ കോന്നി പൊലീസ് കൈമാറിയ കേസിൽ ആറന്മുള പോലീസും പ്രതിക്ക് സഹായമേക്കുന്ന രീതിയിലാണ് നടപടികൾ സ്വീകരിച്ചത്.
മാസങ്ങളോളം ഒളിവിൽ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ല. അഭിഭാഷക വൃത്തിക്ക് പോലും കളങ്കമാണ് നൗഷാദ് എന്ന രൂക്ഷ വിമർശനം നടത്തിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയത്. എന്നാൽ പ്രതിക്ക് സുപ്രീംകോടതി വരെ പോയി ജാമ്യം നേടാൻ ആറന്മുള പോലീസും ഉന്നത ഉദ്യോഗസ്ഥരും വഴിയൊരുക്കുകയായിരുന്നു.
















