ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് രണ്ട് പേർ മരിച്ചു. റിസോർട്ടിന് സംരക്ഷണ ഭിത്തി നിർമ്മിക്കാൻ മണ്ണെടിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്. ആനച്ചാൽ സ്വദേശി രാജീവ്, ബൈസൺ വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.
റെവന്യു വകുപ്പ് സീൽ ചെയ്ത കെട്ടിടത്തിൽ അനധികൃതമായി ഖനനം നടത്തുമ്പോഴായിരുന്നു അപകടം. നിയമം ലംഘിച്ച് ഖനനപ്രവർത്തനം നടത്തിയതെന്ന് അധികൃതരും ആരോപിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഈ ഉത്തരവ് അവഗണിച്ചായിരുന്നു ഇവിടെ നിർമ്മാണ പ്രവർത്തികൾ വീണ്ടും തുടർന്നത്. എറണാകുളം കുമ്പളങ്ങി സ്വദേശിയായ ഷെറിൻ അനിലയുടെ പേരിലുള്ളതാണ് കെട്ടിടം.
മൂന്നാറിൽ നിന്നും അടിമാലിയിൽ നിന്നും അഗ്നിരക്ഷാ സേനകളെത്തിയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ജെ.സി ബി ഓപ്പറേറ്ററും ആറ് തൊഴിലാളികളും മണ്ണെടുപ്പ് പ്രക്രിയയിൽ ഏർപ്പെട്ടിരുന്നു. മരണപ്പെട്ടവരിൽ ഒരാളുടെ തല ശരീരത്തിൽ നിന്ന് വേർപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.
















