Homepage Featured Kerala News

പെൺകുട്ടിക്ക് നഷ്ടമായത് 350 ദിര്‍ഹം, തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പ്രവാസി കമ്മീഷൻ

കൊച്ചി: വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം. പെൺകുട്ടിക്ക് 350 ദിര്‍ഹം നഷ്ടമായി. പത്രത്തിൽ വന്ന പരസ്യം വിശ്വസിച്ച് അപേക്ഷ നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും 350 ദിർഹം (ഒമ്പതിനായിരത്തോളം രൂപ) നഷ്ടമായി. ഇത്തരം തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പ്രവാസി കമ്മീഷൻ രംഗത്തെത്തി. പ്രവാസി കമ്മീഷന് അദാലത്തിൽ ആണ് പെൺകുട്ടിയുടെ പരാതി ലഭിച്ചത്. അംഗീകാരമില്ലാത്ത ഏജൻസികളെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകേണ്ടതുണ്ടെന്ന് പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു.

കാക്കനാട് സിവിൽ സ്റ്റേഷനിൽ നടന്ന അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ. കമ്പനിയുടെ വിവരങ്ങളോ രജിസ്ട്രേഷനോ സർക്കാർ അംഗീകരിച്ച രേഖകളോ പരിശോധിക്കാതെ വിദേശരാജ്യങ്ങളിലേക്ക് പോകാൻ ഒരുങ്ങുന്നവർ വഞ്ചിതരാകാൻ സാധ്യതയുണ്ടെന്ന് അവർ വ്യക്തമാക്കി. ഇതിന് മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

അദാലത്തിൽ 49 കേസുകളാണ് പരിഗണിച്ചത്. ഇതിൽ അഞ്ച് കേസുകൾ പരിഹരിക്കുകയും മറ്റു കേസുകൾ വിശദമായ അന്വേഷണത്തിനും തുടർനടപടികൾക്കുമായി മാറ്റിവെക്കുകയും ചെയ്തു. കൂടാതെ, 40 പുതിയ കേസുകളും ഇത്തവണ ലഭിച്ചു. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തുക എന്നതാണ് ഇത്തരം അദാലത്തുകൾ ലക്ഷ്യമിടുന്നത്. പ്രവാസികളായിരുന്നവരുടെയും നിലവിൽ പ്രവാസികളായി തുടരുന്നവരുടെയും പരാതികൾ അദാലത്തിൽ പരിഗണിച്ചു.

എല്ലാ മാസത്തെയും രണ്ടാമത്തെ ചൊവ്വാഴ്ച വിവിധ ജില്ലകളിലായി പ്രവാസി കമ്മീഷൻ അദാലത്ത് നടക്കും. അടുത്ത അദാലത്ത് ഒക്ടോബർ 14-ന് കോട്ടയം ജില്ലയിലാണ് നടക്കുക. കമ്മീഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നയീം, ജോസഫ് ദേവസ്യ പൊന്മാങ്കൽ എന്നിവർ അദാലത്തിൽ പങ്കെടുത്തു.

Related Posts