മലപ്പുറം: പാറ പൊട്ടിച്ച വേസ്റ്റ് കുളത്തിലേക്ക് തള്ളുന്നതിനിടെ ലോറി 15 അടി താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആമയൂര്‍ പുളിങ്ങോട്ടുപുറത്ത് കരിങ്കല്‍ ക്വാറിക്ക് സമീപത്തെ കുളത്തിലേക്കാണ് ലോറി മറിഞ്ഞത്. അരീക്കോട് തോട്ടുമുക്കം സ്വദേശി കൂനുമ്മത്തൊടി സലീമിന്റെ മകന്‍ മുഹമ്മദ് റാഷിദ് (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെ റഹ്‌മത്ത് ക്രഷറിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ലോറി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു.
ലോറിയിൽ കൂടെയുണ്ടായിരുന്ന ഒരാൾ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ ഉടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.. ലോറി മറിഞ്ഞ് അരമണിക്കൂറോളം കഴിഞ്ഞാണ് ഡ്രൈവറെ പുറത്തെടുക്കാനായത്. ഇതിനിടയില്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയെങ്കിലും ലോറിക്കകത്ത് ഡ്രൈവറെ കണ്ടെത്താനായില്ല.
നാട്ടുകാര്‍ ഏറെനേരം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. 15 അടിയോളം താഴ്ചയുള്ള ക്വാറിയില്‍ നിന്ന് വലിയ ക്രെയിന്‍ ഉപയോഗിച്ചാണ് ടിപ്പര്‍ ലോറി കരകയറ്റിയത്.
















