Kerala Lead News News

നടപടി ബോധ്യത്തിൽ നിന്ന്, രാഹുൽ ഞങ്ങളുടെ ഭാഗമല്ല: വി.ഡി സതീശൻ

തിരുവനന്തപുരം: ലൈംഗീക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി എടുത്ത നടപടി ബോധ്യത്തിൽ നിന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഹുൽ മാങ്കൂട്ടം ഇപ്പോൾ തങ്ങളുടെ ഭാഗമല്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുലിനെതിരായ നടപടിയിലൂടെ പൊതുസമൂഹത്തിന് മുന്നിൽ വലിയ മാതൃകയാണ് കോൺഗ്രസ് കാട്ടിയതെന്നും കൂട്ടിച്ചേർത്തു. നാളെ നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെയാണ് പ്രതിപക്ഷ നേതാവ് യുഡിഎഫ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

യുഡിഎഫ് തലയുയർത്തിപ്പിടിച്ചുതന്നെ നിയമസഭയിൽ നിൽക്കും. റേപ്പ് കേസിലെ പ്രതികളുളളത് പ്രതിപക്ഷത്തല്ല, ഭരണപക്ഷത്താണ്. നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ, പൊലീസ് കസ്റ്റഡി മർദനങ്ങളിലടക്കം മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും. ആരോഗ്യമേഖല വെന്‍റിലേറ്ററിലെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തും. പിണറായി ഭരണത്തിന്‍റെ വിചാരണയാകും.” വി.ഡി സതീശൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. 

രാഹുൽ സംഭവത്തിൽ വലിയ വിഷമമുണ്ടെന്ന് പറഞ്ഞ വിഡി സതീശൻ കൂട്ടത്തിലൊരാൾക്ക് ഇത്തരത്തിൽ സംഭവിച്ചത് സന്തോഷകരമല്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ പാർട്ടി നടപടി ഒറ്റക്കെട്ടായി എടുത്തതാണ്. നടപടിയുടെ ഉത്തരവാദി താൻ മാത്രമെന്ന് ആരെങ്കിലും പറയുന്നെങ്കിൽ താനത് ഏറ്റെടുക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും സതീശൻ ആവര്‍ത്തിച്ച് വ്യക്തമാക്കി. ആരുടെയും പിന്തുണ പ്രതീക്ഷിച്ചല്ല താൻ നിലപാടെടുക്കുന്നത്. ഒരുകാലത്ത് കോൺഗ്രസിൽ ഏറ്റവും അധികം ഒതുക്കപ്പെട്ടയാളാണ് താനെന്നും ഇതറിയാവുന്നത് കൊണ്ടാണ് കഴിവുളള ചെറുപ്പക്കാരെ പിന്തുണയ്ക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.  

Related Posts