പത്തനംതിട്ട: ഹണി ട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായ പീഡനത്തിനിരയാക്കിയ കേസിൽ യുവദമ്പതികള്‍ അറസ്റ്റിൽ. സംഭവത്തിൽ ചരൽക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും എഫ്ഐആറിലുണ്ട്. പ്രതികളായ യുവദമ്പതികള്‍ സൈക്കോ മനോനിലയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കിയശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുത്തെന്നും പൊലീസ് പറഞ്ഞു.
യുവാക്കളെ പ്രതികളുടെ വീട്ടിലെത്തിച്ചശേഷം കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരപീഡനം. കട്ടിലിൽ കൈകള്‍ കെട്ടിയിട്ടശേഷം വാക്കത്തി കഴുത്തിൽവെച്ച് കഴുത്തിലും നെഞ്ചിലും കാലിലും ചവിട്ടിയും മർദ്ദിച്ചു എന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിക്കണമെന്നും പറഞ്ഞതായി എഫ്ഐആറിൽ പറയുന്നു. കമ്പിവടികൊണ്ട് പുറത്തും കൈമുട്ടിനും കാലിനും ശക്തിയായി അടിച്ചുവേദനിപ്പിച്ചെന്നും കരഞ്ഞാൽ കൊന്ന് കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തി. കൈകളിൽ കയര്‍ കെട്ടിയശേഷം വീടിന്‍റെ ഉത്തരത്തിൽ കെട്ടിത്തൂക്കിയും കട്ടിങ് പ്ലയര്‍കൊണ്ട് മോതിരവിരലിൽ അമര്‍ത്തിയും പീഡനം തുടര്‍ന്നുവെന്നാണ് എഫ്ഐആറിലുള്ളത്. പ്രാദേശിക മാധ്യമത്തിന് ലഭിച്ച എഫ്ഐആറിന്റെ കോപ്പിയിൽ നിന്നാണ് വിവരം പുറത്തറിയുന്നത്.