Homepage Featured Kerala News

തൃശ്ശൂരിലെ പരാജയം വലിയ മുറിവ്: ബിനോയ് വിശ്വം; സിപിഐ സംസ്ഥാന സമ്മേളന സമാപനം ഇന്ന്

ആലപ്പുഴ: തൃശ്ശൂർ പരാജയം മുറിവാണെന്നും ജാഗ്രത കുറവുണ്ടായത് പരിശോധിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ സമ്മേളനത്തിലെ മറുപടി പ്രസം​ഗത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകൾ. തിരുത്തിൽ പിടിവാശി ഇല്ലെന്നും തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയ്യാറെന്നും ബിനോയ് വിശ്വം പറഞ്ഞു.

സമ്മേളനത്തില്‍ സിപിഐ ദേശീയ നേതൃത്വത്തിനും ആഭ്യന്തരവകുപ്പിനും പൊലീസിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സര്‍ക്കാരിന് കളങ്കമാണ് മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് എന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സിപിഐ ഭരിക്കുന്ന വകുപ്പുകളോട് ചിറ്റമ്മനയമാണെന്ന വിമര്‍ശനവും പൊതുചര്‍ച്ചയില്‍ ഉയര്‍ന്നു.

സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. കാനം രാജേന്ദ്രന്റെ നിര്യാണത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, ആദ്യമായാണ് സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറി ആകാന്‍ പോകുന്നത്.

സിപിഐയുടെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് അഞ്ച് പ്രധാന നേതാക്കള്‍ അടക്കം പത്ത് പേര്‍ ഒഴിവാകും. 75 വയസ്സ് പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്നത് തുടരാന്‍ തീരുമാനിച്ചതോടെയാണ് പ്രമുഖ നേതാക്കളെ ഒഴിവാക്കുന്നത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ ആര്‍ ചന്ദ്രമോഹനന്‍, വി.ചാമുണ്ണി, സി എന്‍ ജയദേവന്‍ എന്നിവരാണ് ഒഴിവാകുന്ന പ്രമുഖര്‍. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ജെ. വേണുഗോപാലന്‍ നായര്‍, പി കെ കൃഷ്ണന്‍ എന്നിവരും പ്രായപരിധി കഴിഞ്ഞതിനാല്‍ ഒഴിവാകും. പുതിയ സംസ്ഥാന കൗണ്‍സിലിലേക്ക് 20 ശതമാനം പുതുമുഖങ്ങള്‍ വേണമെന്നത് നിര്‍ബന്ധമായതിനാല്‍ പ്രായപരിധി ആകാത്ത ചിലരെയും ഒഴിവാക്കും.

Related Posts