പത്തനംതിട്ട: അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിൽ കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി ഉടൻ തിരിച്ച് കൊണ്ടുവരില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ അത് തിരികെ കൊണ്ടുവരാൻ ആകില്ല. ഇക്കാര്യം ഹൈക്കോടതിയെ ധരിപ്പിക്കുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
സ്വർണപ്പാളി സമർപ്പിച്ച ഭക്തൻ തന്നെയാണ് അറ്റകുറ്റപ്പണി ഏറ്റെടുത്ത് നടത്തുന്നതെന്നും പ്രശാന്ത് പറഞ്ഞു. തന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. കേവലം സാങ്കേതിക പ്രശ്‌നമാണ് നിലവിലുള്ളത്. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് സ്വർണപ്പാളി കൊണ്ടുപോയതെന്നും പ്രശാന്ത് പറഞ്ഞു. ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമല്ല. ചെന്നൈയിലേക്ക് സ്വര്‍ണപ്പാളി കൊണ്ടുപോയത് നടപടി ക്രമം പാലിച്ചാണ്. ആചാരങ്ങള്‍ പാലിക്കാനാണ് ബോര്‍ഡ് ശ്രമിച്ചത്. സാങ്കേതി പ്രശ്നത്തിന്‍റെ പേരിൽ പഴി കേള്‍ക്കുന്നുവെന്നും പി എസ് പ്രശാന്ത് ചൂണ്ടിക്കാട്ടി.
തങ്ങൾ ഒരു അപരാധവും ചെയ്തിട്ടില്ല. കോടതിയുടെ അനുമതി തേടാതിരുന്നത് സാങ്കേതിക വിഷയം മാത്രമാണെന്നും പി എസ് പ്രശാന്ത് ചൂണ്ടിക്കാട്ടി. അയ്യപ്പ സംഗമത്തിന് പിരിക്കുന്ന പണത്തെക്കുറിച്ച് യാതൊരു കുഴപ്പവുമില്ലെന്നും എല്ലാ കണക്കുകളും കോടതിയെ ബോധിപ്പിക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി.
അതിനിടെ സ്വർണപ്പാളികൾ തിരികെ എത്തിക്കണമെന്ന ദേവസ്വം ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഇന്ന് പുനഃപരിശോധനാ ഹർജി നൽകും. ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ പാളി തിരികെ എത്തിക്കണമെന്നായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. കോടതി അനുമതിയില്ലാതെ സ്വര്‍ണപ്പാളി ഇളക്കിയെന്നാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. അഡ്വക്കേറ്റ് ജനറൽ കേസിൽ നേരിട്ട് ഹാജർ ആകും.