കോഴിക്കോട്: കെ ടി ജലീലിന്‍റെ ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. നാണം കേട്ട് രാജിവെച്ചതുകൊണ്ടുള്ള പക മാത്രമല്ല ജലീലിനുള്ളതെന്നും മന്ത്രിയായിരുന്നപ്പോൾ നടത്തിയ മറ്റൊരു ഗുരുതര അഴിമതി പുറത്തു വരാൻ പോകുന്നു എന്ന വെപ്രാളമാണ് കാണിക്കുന്നതെന്നും പി കെ ഫിറോസ് പറഞ്ഞു. ‘ഈ അഴിമതി കൂടി പുറത്തു വന്നാൽ തലയിൽ മുണ്ടിട്ട് പുറത്തു നടക്കേണ്ടി വരുമോ എന്ന വെപ്രാളം ആണ് പുറത്തു വരുന്നത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജലീല്‍ പറയുന്നത്’ .
താൻ ബിസിനസ് ചെയ്യുന്ന ആൾ ആണ്. അതിൽ അഭിമാനം ഉണ്ട്. രാഷ്ട്രീയം ഉപജീവനമാക്കരുതെന്ന് പ്രവർത്തകരോട് പറയാറുണ്ട്. തനിക്ക് ജലീലിനോടും പറയാനുള്ളത് സ്വന്തം നിലക്ക് തൊഴിൽ ചെയ്യണം എന്നാണ്, ബിസിനസ്സിൽ പങ്കാളി ആക്കാൻ രാഷ്ട്രീയം നോക്കേണ്ട ആവശ്യമില്ലെന്നും ഫിറോസ് പറഞ്ഞു. കമ്പനിയുടെ സ്വകാര്യ വിഷയങ്ങൾ എന്തിന് ജലീലിനോട് പറയണമെന്നും തനിക്ക് റിവേഴ്‌സ് ഹവാല ഉണ്ട് എന്നതിൽ ജലീലിന് വ്യക്തത ഉണ്ടോയെന്നും ഫിറോസ് ചോദിച്ചു. ഇങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു ചെപ്പടി വിദ്യയാണെന്നും കൂട്ടിചേർന്നു.
നിയമവിരുദ്ധമായ ബിസിനസ് നടത്തിയില്ല. കൊപ്പം, ഹൈ ലൈറ്റ് മാൾ എന്നിവിടങ്ങളിൽ സ്ഥാപനങ്ങളും മറ്റു ബിസിനസും ഉണ്ട് എന്നാൽ ജലീൽ പറഞ്ഞ അത്ര ശമ്പളം ദുബായിലെ കമ്പനിയിൽ കിട്ടുന്നില്ലെന്നും. തനിക്ക് അമേരിക്കൻ ബിസിനസ് വിസയും യുകെ ബിസിനസ് വിസയുമുണ്ട്, അവിടെയെല്ലാം ബിസിനസ് നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി