ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ കേരളത്തിന്റെ വാദം സുപ്രീംകോടതിയിൽ പൂർത്തിയായി. ഗവർണർ ജനങ്ങളോട് ബാധ്യസ്ഥനാണെന്നും, എതിരാളിയല്ലെന്നും കേരളം സുപ്രീം കോടതിയിൽ വിശദീകരിച്ചു. നിയമനിർമ്മാണ സഭയുടെ ഭാഗമായ ഗവർണർ, പാസാകുന്ന ബില്ലുകളുടെ സ്വഭാവം കൃത്യമായി അറിയാമെന്നും, ശത്രുത മനോഭാവത്തിലല്ല പ്രവർത്തിക്കേണ്ടതെന്നും സംസ്ഥാനം വാദത്തിൽ വ്യക്തമാക്കി. ഗവർണർ ജനങ്ങളുടെ ഇച്ഛയും രാജ്യഘടനാ മാനദണ്ഡവും അനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും, ബില്ലുകൾ റദ്ദാക്കുമ്പോൾ അതിന്റെ കാരണം വ്യക്തമാക്കേണ്ടതുണ്ടെന്നും കേരളം അറിയിച്ചു.
ഗവർണർ മന്ത്രിമാരുമായി ചർച്ച നടത്തിയതിന് ശേഷം ബില്ല് തടഞ്ഞുവെക്കാൻ അധികാരമില്ലെന്നും വാദത്തിൽ ചൂണ്ടികാണിച്ചു. ഇതിന്റെ ഉദാഹരണമായി ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയിരുന്ന സമയത്ത് മന്ത്രിമാരുമായി നടന്ന സംവാദം മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ കോടതിയിൽ പരാമർശിച്ചു. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചാണ് ഗവർണർമാർ അവരുടെ ചുമതലകൾ നിർവ്വഹിക്കുന്നതെന്നും വ്യക്തമാക്കി.
കേരളത്തിന്റെ അഭിഭാഷകൻ കെ കെ വേണുഗോപാലും, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പും ഉൾപ്പെടെയുള്ളവർ വാദത്തിനായി ദില്ലിയിൽ എത്തിയിരുന്നു. റഫറൻസിന് പിന്നിൽ കേന്ദ്രത്തിന്റെ ഇടപെടലാണെന്ന് കേരളം സുപ്രീംകോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു, സംസ്ഥാന ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നിലനിർത്തണമെന്നാണ് കേരളത്തിന്റെ ആവശ്യമാണ്. ഫെഡറൽ സംവിധാനങ്ങളെ തകിടം മറിക്കാൻ ഗവർണർമാരെ ഉപയോഗിക്കുന്ന കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ വാദങ്ങൾ കേരളം ഉന്നയിക്കുമെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.