ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപിന് വളരെ നല്ല വ്യക്തിബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാൽ അത് അവസാനിച്ചുവെന്നും യുഎസ് മുൻ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. യുഎസ് പ്രസിഡന്റുമായി ഇനി അടുത്ത ബന്ധം പുലർത്തിയാലും ലോകനേതാക്കൾക്ക് വലിയ ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ബോൾട്ടൻ. “ട്രംപിന് മോദിയുമായി വ്യക്തിപരമായി വളരെ നല്ല ബന്ധമുണ്ടായിരുന്നു. അത് ഇപ്പോൾ ഇല്ലാതായെന്നാണ് ഞാൻ കരുതുന്നത്. എല്ലാവർക്കും ഇതൊരു പാഠമാണ്.” ബ്രിട്ടീഷ് വാർത്താ മാധ്യമമായ എൽബിസിക്ക് നൽകിയ അഭിമുഖത്തിൽ ബോൾട്ടൺ പറഞ്ഞു.
‘ട്രംപ് രാജ്യാന്തര ബന്ധങ്ങളെ കാണുന്നത് നേതാക്കളുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ്. വ്‌ളാഡിമിർ പുട്ടിനുമായി നല്ല ബന്ധമുണ്ടെങ്കിൽ, യുഎസിനും റഷ്യയ്ക്കുമിടയിൽ നല്ല ബന്ധമുണ്ടാകും. ഇപ്പോൾ അങ്ങനെയല്ലെന്ന് വ്യക്തമാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി ട്രംപിന് നല്ല വ്യക്തിബന്ധം ഉണ്ടായിരിക്കാം. എന്നാൽ അത് ഒരിക്കലും ഗുണകരമാകില്ല. മോശം സാഹചര്യത്തിൽ സംരക്ഷണം നൽകുകയുമില്ല.’ ബോൾട്ടൺ പറഞ്ഞു.
വ്യക്തിബന്ധങ്ങളുടെ കണ്ണാടിയിലൂടെയാണ് ട്രംപ് അന്താരാഷ്ട്ര ബന്ധങ്ങളെ കാണുന്നതെന്നാണ് കരുതുന്നതെന്ന് ബോൾട്ടൺ. അതുകൊണ്ട്, അദ്ദേഹത്തിന് വ്‌ലാഡിമിർ പുതിനുമായി നല്ല ബന്ധമുണ്ടെങ്കിൽ, അമേരിക്കയ്ക്ക് റഷ്യയുമായി നല്ല ബന്ധമുണ്ട്. എന്നാൽ, അതല്ലല്ലോ യാഥാർത്ഥ്യമെന്നും ബോൾട്ടൺ ചോദിച്ചു. അമേരിക്കയുടെ മാറിക്കൊണ്ടിരിക്കുന്ന മുൻഗണനകളിൽനിന്ന് ഇന്ത്യയെ സംരക്ഷിക്കാൻ വ്യക്തിബന്ധങ്ങൾ മാത്രം മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















